ലുധിയാന: അറുപതുകാരനായ പിതാവ് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതിനെ ചൊല്ലി അവിവാഹിതനായ മകനുമായി തർക്കം. മകനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം മുൻ സൈനികൻ വിഷം കഴിച്ച് മരിച്ചു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ലുധിയാനയിലെ ന്യൂ അഗർ നഗറിൽ ഞായറാഴ്ച രാത്രി വൈകിയാണ് കൊലപാതകവും ആത്മഹത്യയും നടന്നത്. പൊലീസ് നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അറുപത് വയസ്സുകാരനായ മുൻ സൈനികൻ സുരീന്ദർ സിംഗ് ആണ് തന്റെ നാൽപ്പതുകാരനായ മകൻ ഗുർഷരൺ സിംഗിനെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. സുരീന്ദർ സിംഗിന്റെ പുനർവിവാഹത്തെ ചൊല്ലിയുള്ള തർക്കമാണ് ഈ അരുംകൊലയിൽ കലാശിച്ചത്.





























