സിഡ്‌നി: ഓസ്ട്രേലിയൻ കാത്തലിക് യൂണിവേഴ്‌സിറ്റിയുടെ ബിരുദദാനച്ചടങ്ങിനിടെ ഗർഭച്ഛിദ്രം, സ്വവർഗ വിവാഹം എന്നീ വിപത്തുകൾക്കെതിരേ ശക്തമായി പ്രതികരിച്ച് മുൻ ട്രേഡ് യൂണിയൻ നേതാവ്. രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ ഷോപ്പ് ഡിസ്ട്രിബ്യൂട്ടീവ് ആൻഡ് അലൈഡ് എംപ്ലോയീസ് അസോസിയേഷൻ്റെ (എസ്‌ഡിഎ) മുൻ ദേശീയ പ്രസിഡൻ്റ് ജോ ഡി ബ്രൂയിൻ നടത്തിയ പ്രസംഗമാണ് ദേശീയ ശ്രദ്ധ നേടിയത്.
ഗർഭച്ഛിദ്രത്തിന്റെ തോത് രണ്ടാം ലോക മഹായുദ്ധത്തിലെ മാനുഷിക നഷ്‌ടത്തോട് ഉപമിച്ച ജോ ഡി ബ്രൂയിൻ സ്വവർഗ വിവാഹം ഭൂമിയിലെ എല്ലാ സമൂഹങ്ങൾക്കും എതിരാണെന്നും പറഞ്ഞു. അതേസമയം, ബ്രൂയിന്റെ പ്രസംഗത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾ ചടങ്ങിനിടെ വാക്കൗട്ട് നടത്തി.
കഴിഞ്ഞ ദിവസം മെൽബൺ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന ബിരുദദാന ചടങ്ങാണ് ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായത്. ആർട്ട്, കൊമേഴ്‌സ്, നിയമ വിദ്യാർത്ഥികളാണ് സദസിലുണ്ടായിരുന്നത്, കാത്തലിക് യൂണിവേഴ്‌സിറ്റി തനിക്കു സമ്മാനിച്ച ഓണററി ഡോക്‌ടറേറ്റ് സ്വീകരിച്ച ശേഷം വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു ജോ ഡി ബ്രൂയിൻ.
ഗർഭച്ഛിദ്രം മനുഷ്യരുടെ ഏറ്റവും വലിയ കൊലയാളിയാണെന്നും അത് അവസാനിപ്പിക്കേണ്ട ദുരന്തമാണെന്നും ജോ ഡി ബ്രൂയിൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു. ജനിക്കാനിരിക്കുന്ന മനുഷ്യരെ ബോധപൂർവം കൊല്ലുന്ന ഗർഭച്ഛിദ്രത്തെ എതിർക്കുന്നതിൽ താൻ പതിറ്റാണ്ടുകളായി ഏർപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഗർഭസ്ഥ ശിശുവിൻ്റെ ജീവൻ അപഹരിക്കുന്നത് സാംസ്‌കാരിക പക്വതയുടെയും വിജയത്തിന്റെയും അടയാളമല്ല. ഓരോ വർഷവും ഓസ്ട്രേലിയയിൽ 80,000-ലധികം ഗർഭസ്ഥ ശിശുക്കൾ ഗർഭച്ചിദ്രത്താൽ കൊല്ലപ്പെടുന്നു. ലോകമെമ്പാടും ഓരോ വർഷവും ഉദരത്തിൽ വച്ചു കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം 42 ദശലക്ഷമാണ്. അബോർഷനാണ് ലോകത്തിലെ ഏറ്റവും വലിയ കൊലയാളി, രണ്ടാം ലോക മഹായുദ്ധത്തിലെ മാനുഷിക നഷ്ടത്തേക്കാൾ വലുതാണിത്.
അദ്ദേഹത്തിന്റെ പ്രസംഗത്തിൽ സ്വവർഗ വിവാഹവും കടന്നുവന്നു. ബൈബിളിലെ ഉൽപത്തി പുസ്‌തകം
നമ്മോട് പറയുന്നതുപോലെ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം മനുഷ്യരാശിയുടെ ഉത്ഭവസ്ഥാനമായ ഏദൻ തോട്ടത്തിൽ ദൈവം സ്ഥാപിച്ചതാണ്. അന്നുമുതൽ, ഭൂമിയിലെ എല്ലാ സമൂഹങ്ങളും എല്ലാ കാലത്തും വിവാഹം എന്നത് ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹമാണെന്ന് അംഗീകരിച്ചിട്ടുണ്ട്.
ബ്രൂയിൻ സംസാരിക്കുന്നതിനിടെ യൂണിവേഴ്സിറ്റി ജീവനക്കാരും വിദ്യാർത്ഥികളും കുടുംബാംഗങ്ങളും അടങ്ങുന്ന സദസിൻ്റെ 95 ശതമാനവും ഓഡിറ്റോറിയം വിട്ടുപോയി.
“പല കത്തോലിക്കരും സമപ്രായക്കാരുടെ സമ്മർദത്തിന് വഴങ്ങുന്നു. സഭയുടെ പഠിപ്പിക്കലുകൾ പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ അവരുടെ പ്രൊഫഷണൽ ജീവിതത്തിന് ദോഷം വരുമെന്ന് അവർ കരുതുന്നതായും വിദ്യാർത്ഥികൾ പുറത്തേക്കു പോകുന്നതിനെക്കുറിച്ച് ജോ ഡി ബ്രൂയിൻ പരാമർശിച്ചു.
കഴിഞ്ഞ നവംബറിൽ ഓസ്ട്രേലിയൻ കാത്തലിക് യൂണിവേഴ്‌സിറ്റി തനിക്ക് ഓണററി ഡോക്‌ടറേറ്റ് വാഗ്ദാനം ചെയ്യുകയും ബിരുദദാനച്ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്‌തു. ഒരാഴ്‌ച മുമ്പ് തൻ്റെ പ്രസംഗം അവർക്കു നൽകുകയും ചെയ്‌തതായി ജോ ഡി ബ്രൂയിൻ ‘ഗാർഡിയൻ ഓസ്ട്രേലിയയോട് പറഞ്ഞു.
കത്തോലിക്കാ സഭയ്ക്കുള്ള തൻ്റെ സേവനങ്ങൾക്കാണ് ഒരു കത്തോലിക്കാ സർവ്വകലാശാല തന്നെ ആദരിച്ചത്.. അതിനാൽ താൻ പരാമർശിച്ച വിഷയങ്ങൾ തികച്ചും യുക്തിസഹമാണെന്നും അദ്ദേഹം വിശദീകരിച്ചു.
തൊഴിലാളികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസ പുരോഗതി, സാമൂഹിക ക്ഷേമം മെച്ചപ്പെടുത്തൽ എന്നിവയ്ക്കുള്ള അദ്ദേഹത്തിൻ്റെ സമർപ്പണത്തെ മാനിച്ചാണ് ഡി ബ്രൂയിന് ഓണററി ബിര്യദം വാഗ്ദാനം ചെയ്തതെന്ന് എസിയു വക്താവ് പ്രസ്‌താവനയിൽ പറഞ്ഞു. ചടങ്ങിലെ ബ്രയിൻ്റെ പരാമർശങ്ങൾ വ്യക്തിപരമായ കാഴ്ചപ്പാടുകളാണെന്നും ഒരു സർവ്വകലാശാല എന്ന നിലയിൽ ആശയങ്ങളുടെ മാന്യമായ കൈമാറ്റത്തെ തങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്നും പ്രസ്‌താവനയിൽ യൂണിവേഴ്സ്റ്റി വിശദീകരിക്കുന്നു.






























