കാൻബറ: മക്‌ഡൊണാൾഡ്സ് റസ്റ്റോറന്റിൽ നനഞ്ഞ നിലത്ത് തെന്നിയ സംഭവത്തിൽ നഷ്ടപരിഹാരം തേടിയ യുവാവിന് 12,740 ഓസ്‌ട്രേലിയൻ ഡോളർ നൽകാൻ ACT സുപ്രീം കോടതി ഉത്തരവിട്ടു. 2021 ഫെബ്രുവരിയിൽ കാൻബറയിലെ മിച്ചലിലുള്ള മക്‌ഡൊണാൾഡ്സിലാണ് സംഭവം നടന്നത്.
നിലം വൃത്തിയാക്കുന്നതിനിടെ സ്ഥാപിച്ചിരുന്ന മുന്നറിയിപ്പ് ബോർഡിന് സമീപത്തുകൂടി പോകുന്നതിനിടെയാണ് ഇയാൾ തെന്നിയത്. വീഴാതെ മുന്നറിയിപ്പ് ബോർഡിൽ പിടിച്ചുനിന്ന ഇയാൾ ഉടൻ ഇടുപ്പിൽ കൈവെച്ചതായി സംഭവത്തിന്റെ CCTV ദൃശ്യങ്ങളിൽ കാണാമെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഇയാൾ മുടന്തി നടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
സംഭവത്തെ തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നും അവ ദീർഘകാലം തന്നെ ബാധിച്ചെന്നും ആരോപിച്ച് ഇയാൾ 2.15 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. വരുമാനനഷ്ടം, വേദനയും ദുരിതവും, വീട്ടുജോലികൾ ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്കും നഷ്ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം.എന്നാൽ റസ്റ്റോറന്റ് നടത്തിയിരുന്ന ഫ്രാഞ്ചൈസിക്ക് സുരക്ഷാ നടപടികളിൽ വീഴ്ചയുണ്ടായിരുന്നെങ്കിലും പരാതിക്കാരനും അപകടം ഒഴിവാക്കാൻ ആവശ്യമായ ജാഗ്രത പുലർത്തിയില്ലെന്ന് ജസ്റ്റിസ് ഡേവിഡ് മോസോപ്പ് കണ്ടെത്തി.
നിലം വൃത്തിയാക്കുന്ന ജീവനക്കാരനെയും മുന്നറിയിപ്പ് ബോർഡുകളെയും കാണാൻ പരാതിക്കാരന് അവസരമുണ്ടായിരുന്നു. എന്നാൽ റസ്റ്റോറന്റിൽ പ്രവേശിക്കുമ്പോഴും ടോയ്ലറ്റിൽ നിന്ന് മടങ്ങുമ്പോഴും ഇയാൾ വാലറ്റിലേക്കോ മൊബൈൽ ഫോണിലേക്കോ വശത്തേക്കോ നോക്കിയിരുന്നതായി കോടതി നിരീക്ഷിച്ചു. അതിനാൽ സ്വന്തം സുരക്ഷയിൽ ഇയാൾക്കും വീഴ്ചയുണ്ടെന്ന് കോടതി വിലയിരുത്തി.
അതേസമയം, നിലം വൃത്തിയാക്കിയിരുന്ന ഭാഗത്തിന്റെ മുഴുവൻ വിസ്തൃതി മുന്നറിയിപ്പ് ബോർഡ് വ്യക്തമാക്കിയിരുന്നില്ലെന്നും, ബോർഡുകളിലൊന്ന് സംഭവത്തിന് മുമ്പ് മാറ്റിവെച്ചതിനാൽ അത് മതിയായ രീതിയിൽ ശ്രദ്ധയിൽപ്പെടുന്ന സ്ഥാനത്തായിരുന്നില്ലെന്നും കോടതി കണ്ടെത്തി. വൃത്തിയാക്കിയ ഭാഗം മുന്നറിയിപ്പ് ബോർഡ് സൂചിപ്പിച്ച പരിധിക്ക് പുറത്തേക്ക് ഏകദേശം 50 സെന്റിമീറ്റർ വരെ നീണ്ടിരുന്നതായും കോടതി ചൂണ്ടിക്കാട്ടി.
റസ്റ്റോറന്റ് ഉടമ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചില്ലെന്ന് കണ്ടെത്തിയ കോടതി, സ്ഥാപനത്തിന് ഉത്തരവാദിത്വമുണ്ടെന്ന് വിധിച്ചു. എന്നാൽ പരാതിക്കാരന്റെ ഭാഗത്തും 33 ശതമാനം വീഴ്ചയുണ്ടെന്ന് കോടതി കണക്കാക്കി.
കോടതി ആദ്യം 20,000 ഡോളർ നഷ്ടപരിഹാരം അനുവദിച്ചു. ഇതിൽ പരാതിക്കാരന്റെ 33 ശതമാനം ഉത്തരവാദിത്വമായി 7,260 ഡോളർ കുറച്ചതോടെയാണ് അന്തിമമായി 12,740 ഡോളർ ലഭിക്കുക.സംഭവത്തെ തുടർന്ന് ഉണ്ടായതായി പരാതിക്കാരൻ അവകാശപ്പെട്ട എല്ലാ ആരോഗ്യപ്രശ്നങ്ങളും അപകടത്തിന്റെ നേരിട്ടുള്ള ഫലമാണെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിഭാഗം ഹാജരാക്കിയ ഡോക്ടറുടെ മൊഴി പ്രകാരം, അപകടത്തെ തുടർന്ന് ഏതാനും ആഴ്ചകൾ നീണ്ടുനിൽക്കുന്ന മൃദുകോശ പരിക്ക് മാത്രമായിരിക്കാമെന്ന വിലയിരുത്തലും കോടതി അംഗീകരിച്ചു.കേസുമായി ബന്ധപ്പെട്ട നിയമച്ചെലവുകൾ സംബന്ധിച്ച വാദം ഈ മാസം അവസാനം വീണ്ടും പരിഗണിക്കും.





























