വാഷിംങ്ടൺ: ഗാസയിൽ വെടിനിർത്തൽ എങ്ങനെയെങ്കിലും നടപ്പാക്കണമെന്നും ബന്ദികളെ ഉടൻ വിട്ടയക്കണമെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണെന്നും ട്രംപ് പറഞ്ഞു. ഇന്ന് എല്ലാ രാജ്യങ്ങളും ഏറ്റവുമധികം ബഹുമാനിക്കുന്ന രാജ്യം അമേരിക്കയാണ്. ഏഴ് യുദ്ധങ്ങൾ 7 മാസം കൊണ്ട് അവസാനിപ്പിച്ചത് താനാണ്. ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചതും താനാണ്. എന്നാൽ ഒരു നന്ദി പോലും യുഎൻ രേഖപ്പെടുത്തിയില്ല. തനിക്ക് യുഎൻ നൽകിയത് പ്രവർത്തിക്കാത്ത ടെലിപ്രോംപ്റ്ററും, കേടു വന്ന ഒരു എസ്കലേറ്ററുമാണ്. മെലാനിയ ട്രംപ് അത് കാരണം വീഴാൻ പോയെന്നും ഡൊണാൾഡ് ട്രംപ് യുഎന്നിൽ പറഞ്ഞു.
നൊബേൽ പ്രൈസ് തനിക്ക് അവകാശപ്പെട്ടതെന്ന് ട്രംപ്
നൊബേൽ പ്രൈസ് തനിക്ക് അവകാശപ്പെട്ടതാണെന്ന് ട്രംപ് പറഞ്ഞു. യുഎന്നിന് ഇന്ന് ഒരു പ്രസക്തിയുമില്ല. യുഎന്നിന് നിലനിൽക്കാൻ കഴിയുമോ എന്ന് പോലും സംശയമാണ്. ലോകത്തിന് നേതൃത്വം നൽകേണ്ടത് അമേരിക്കയാണ്. റഷ്യ- യുക്രൈൻ യുദ്ധത്തിന്റെ പ്രധാന സ്പോൺസർ ഇന്ത്യയും ചൈനയുമാണ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഉടൻ നിർത്തണമെന്നും ട്രംപ് പറഞ്ഞു. യൂറോപ്യൻ യൂണിയൻ ഇന്ത്യക്കും ചൈനക്കും എതിരെ ഉയർന്ന തീരുവകൾ ചുമത്തണം. യൂറോപ്പിൽ അനധികൃത കുടിയേറ്റം ഭയാനകമാണ്. ശരിയ നിയമങ്ങളിലേക്ക് ലണ്ടൻ പോകുകയാണെന്നും പറഞ്ഞ ട്രംപ് ലണ്ടൻ മേയർ സാദിഖ് ഖാനേയും വിമർശിച്ചു. അനധികൃത കുടിയേറ്റം തടഞ്ഞില്ലെങ്കിൽ യൂറോപ്പ് നരകത്തിലേക്കാണ് പോവുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
































