ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ പതിമൂന്നുകാരിയും സുഹൃത്തുക്കളായ മൂന്ന് ആൺകുട്ടികളും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പ്രതികളെ പിടികൂടി. 65 വയസുകാരൻ ശീവൻകുട്ടിയെ കൊലപാതകം ആസൂത്രണം ചെയ്തത് പെൺകുട്ടിയാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. വീഡിയോ കോളിലൂടെ കൊലപാതകം തത്സമയം കണ്ട് പെൺകുട്ടി മരണം ഉറപ്പിച്ചു തൃപ്തി അണഞ്ഞുവെന്നും പൊലീസ് പറയുന്നു. കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്‍റെ പ്രതികാരമാണെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ പ്രാഥമിക മൊഴി.
ശിവൻകുട്ടിയെ കരുവാറ്റ മാടപ്പുരയ്ക്കലുള്ള വാടക വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. ഇന്നലെ പുലർച്ചയോടെയാണ് കൊലപാതകത്തിന് പിന്നിൽ ശിവൻകുട്ടിയുടെ 13 വയസ്സു മാത്രം പ്രായമുള്ള എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ബന്ധുവും പ്രായപൂർത്തിയാകാത്ത മറ്റു മൂന്ന് ആൺ സുഹൃത്തുക്കളുമാണ് എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. ശിവൻകുട്ടിയും ഭാര്യയും ഇളയ മകളും ബന്ധുവായ പെൺകുട്ടിയും ഈ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ശിവൻകുട്ടിയുടെ ഭാര്യയും മകളും മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പോയ തക്കം നോക്കി ബന്ധുവായ പെൺകുട്ടിയും ഒരു സുഹൃത്തിൻറെ വീട്ടിലേക്ക് മാറി താമസിച്ചു. ശിവൻകുട്ടി വീട്ടിൽ ഒറ്റയ്ക്കായി. ഈ സമയത്ത് വീട്ടിൽ കയറി മോഷണം നടത്തിസ്വർണ്ണം കവരണമെന്ന നിർദ്ദേശം ബന്ധുവായ പെൺകുട്ടി കൊല്ലം സ്വദേശികളായ മൂന്ന് കൗമാരക്കാർക്ക് നൽകുകയായിരുന്നു.
പെൺകുട്ടിയുടെ നിർദ്ദേശം അനുസരിച്ച് അവർ മൂന്ന് പേരും ശനിയാഴ്ച രാത്രി ഈ വീട്ടിലെത്തി ശിവൻകുട്ടിയെ കൊന്നു. കൊലപാതക ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ പെൺകുട്ടിയെ കാണിച്ചു. വീട്ടിൽ ഉണ്ടായിരുന്ന സ്വർണവും അപഹരിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ. പെൺകുട്ടിക്ക് മൊബൈൽ ഫോണും കൊലപാതകത്തിൽ പങ്കാളികളായ മറ്റു മൂന്നു കൗമാരക്കാർക്കും ബൈക്കും വാങ്ങാനുള്ള പണം സമാഹരിക്കാൻ ആണ് മോഷണവും കൊലപാതകവും ആസൂത്രണം ചെയ്തത് എന്ന് പൊലീസ് കരുതുന്നു. എന്നാൽ ശിവൻകുട്ടിയോട് തനിക്ക് മുൻവൈരാഗ്യം ഉണ്ടായിരുന്നെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.



























