കാഠ്മണ്ഡു: നേപ്പാൾ–ടിബറ്റ് അതിർത്തി മേഖലയിൽ ഉണ്ടായ അതിശക്തമായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 633 ആയി ഉയർന്നു. നേപ്പാളിൽ മാത്രം 626 പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ടിബറ്റിൽ ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, നേപ്പാളിലും ടിബറ്റിലുമായി ഏകദേശം 2,500 പേരെ ഇപ്പോഴും കാണാതായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബുധനാഴ്ചയാണ് അതിർത്തി മേഖലയിലെ ഗ്രാമങ്ങളിൽ അതിശക്തമായ മിന്നൽപ്രളയം ദുരന്തം വിതച്ചത്. ഹിമാലയത്തിലെ ഒരു ഹിമാനിയിൽ നിന്ന് വലിയൊരു മഞ്ഞുപാളി അടർന്നുവീണതിനെ തുടർന്നാണ് വൻതോതിൽ മഞ്ഞും പാറകളും താഴെയുള്ള നദിയിലേക്ക് പതിച്ചതെന്നും ഇതാണ് പ്രളയത്തിന് കാരണമായതെന്നുമാണ് ഉപഗ്രഹദൃശ്യങ്ങളിൽ നിന്നുള്ള പ്രാഥമിക വിലയിരുത്തൽ.
നേപ്പാളിൽ 1,924 പേരെയാണ് കാണാതായതായി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടിബറ്റിൽ 554 പേരെയും കാണാതായിട്ടുണ്ട്. കാണാതായവരിൽ 933 പേർ ജലവൈദ്യുത പദ്ധതികളിലെ തൊഴിലാളികളാണെന്ന് നേപ്പാളിലെ ദുരന്തനിവാരണ അധികൃതർ അറിയിച്ചു.
ട്രിശൂലി-3A ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. സൈന്യം രണ്ട് ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചെങ്കിലും തുരങ്കത്തിന്റെ പ്രവേശനകവാടം കണ്ടെത്തുന്നത് ഉൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇതിനകം ഏകദേശം 350 തൊഴിലാളികളെയും പ്രദേശവാസികളെയും സുരക്ഷിതമായി പുറത്തെത്തിച്ചതായി സൈന്യം അറിയിച്ചു. ദുരന്തബാധിത മേഖലയിൽ ഏകദേശം 15,000 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. വീടുകൾ ചെളിയിലും അവശിഷ്ടങ്ങളിലും മൂടപ്പെട്ട നിലയിലാണ്. നിരവധി കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
41 ഓസ്‌ട്രേലിയക്കാരെയും കാണാതായി
ദുരന്തത്തിൽ കുറഞ്ഞത് 41 ഓസ്‌ട്രേലിയക്കാരെ കാണാതായതായി ഓസ്‌ട്രേലിയൻ സർക്കാർ സ്ഥിരീകരിച്ചു. ഇവർ വ്യത്യസ്ത തീർത്ഥാടന-ടൂർ സംഘങ്ങളുടെ ഭാഗമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി പെന്നി വോങ് അറിയിച്ചു. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾക്കായി ഓസ്‌ട്രേലിയൻ വിദേശകാര്യ വകുപ്പ് അടിയന്തരമായി അന്വേഷണം നടത്തുകയാണ്. കൂടുതൽ ഓസ്‌ട്രേലിയൻ ഉദ്യോഗസ്ഥർ നേപ്പാളിലേക്ക് എത്തുന്നുണ്ട്. നാല് DFAT ക്രൈസിസ് റെസ്‌പോൺസ് ഉദ്യോഗസ്ഥരും നാല് റാപ്പിഡ് റെസ്‌പോൺസ് ടീം അംഗങ്ങളും കാഠ്മണ്ഡുവിലെത്തുമെന്ന് റിപ്പോർട്ട് ചെയ്തു. നിലവിൽ ഏകദേശം 20 ഓസ്‌ട്രേലിയൻ ഉദ്യോഗസ്ഥർ ഇതിനകം നേപ്പാളിലുണ്ട്.
റെഡ് ക്രോസ് കണക്കുകൾ പ്രകാരം 93,000ത്തിലധികം ആളുകൾ ദുരന്തത്തിന്റെ ആഘാതത്തിൽപ്പെട്ട് സഹായം ആവശ്യമുള്ളവരായിരിക്കാമെന്നാണ് വിലയിരുത്തൽ. രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.






























