വളർത്തമ്മ മറന്നുപോയതിനെ തുടർന്ന് ഒമ്പത് മണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിപ്പോയ ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ വാഷിംഗ്ടണിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. വാഷിംഗ്ടണിൽ ഒരു പ്രാദേശിക ആശുപത്രിയിൽ ജോലിക്ക് പോകുമ്പോൾ വളർത്തമ്മ കുഞ്ഞ് കാറിനുള്ളിൽ ഉള്ള വിവരം മറന്ന് കാർ ലോക്ക് ചെയ്ത് പോവുകയായിരുന്നു. പിന്നീട് ഇവർ ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് കാറിനുള്ളിൽ കുഞ്ഞിനെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല എന്നാണ് പൊലീസ് റിപ്പോർട്ട്.
മെയ് 24 -നാണ് സംഭവം. കുഞ്ഞിനെ കാറിനുള്ളിൽ മറന്നുപോയതായി ആരോപിക്കപ്പെടുന്ന വ്യക്തി ആരാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, വളർത്തമ്മ സാമൂഹിക പ്രവർത്തകയും ഗുഡ് സമരിറ്റൻ ഹോസ്പിറ്റലിലെ ജീവനക്കാരിയുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.കുട്ടി അപകടത്തിൽപ്പെട്ട ദിവസം പ്രദേശത്തെ താപനില 21 ഡിഗ്രിയോളം ആയിരുന്നു. മാത്രമല്ല, അന്വേഷണത്തിൽ വാഹനത്തിനുള്ളിലെ താപനില 38 ഡിഗ്രിക്ക് മുകളിലാണെന്ന് രേഖപ്പെടുത്തിയതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നതായാണ് പീപ്പിൾസ് റിപ്പോർട്ട് ചെയ്യുന്നത്.
ജോലി കഴിഞ്ഞ് തിരികെ കാറിലെത്തിയപ്പോഴാണ് താൻ കുഞ്ഞിനെ കാണുന്നതെന്നും അപ്പോൾ മാത്രമാണ് കുഞ്ഞിനെ കുറിച്ച് ഓർമ്മ വന്നതെന്നുമാണ് വളർത്തമ്മ പൊലീസിനോട് പറഞ്ഞത്. ഈ സമയം കുഞ്ഞ് പൂർണ്ണമായും അബോധാവസ്ഥയിൽ ആയിരുന്നുവെന്നും ഇവർ പറഞ്ഞു. താൻ പ്രാഥമിക ചികിത്സ നൽകുകയും ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും കുഞ്ഞിനെ രക്ഷിക്കാൻ ആയില്ലെന്നും ഇവർ പറഞ്ഞു. എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഏറെ വൈകിയിരുന്നുവെന്നും ആ സമയത്ത് കുഞ്ഞു മരുന്നുകളോട് പ്രതികരിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു എന്നും ആശുപത്രി അധികൃതർ പറഞ്ഞതായി പൊലീസ് പറയുന്നു.
അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്, വളർത്തമ്മയ്‌ക്കെതിരെ കുറ്റം ചുമത്തണോ എന്ന് അധികൃതർ ഇതുവരെ തീരുമാനിച്ചിട്ടില്ല. എല്ലാവരും ജീവിതത്തിൽ തിരക്കുള്ളവരാണെന്നും ചുറ്റും നടക്കുന്ന ഒരുപാട് കാര്യങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കണമെന്നും ജീവിതത്തിൻറെ തിരക്കുകളുടെ വേഗത അല്പം കുറച്ച് കുടുംബാംഗങ്ങളെ കൂടി പരിഗണിക്കണമെന്നും സംഭവത്തെക്കുറിച്ച് സ്ഥലത്തെ പൊലീസ് ക്യാപ്റ്റൻ അഭിപ്രായപ്പെട്ടതായാണ് മിറർ റിപ്പോർട്ട് ചെയ്യുന്നത്.