കാനഡ, ഇസ്രായേല്‍, യൂറോപ്പ് രാജ്യങ്ങളിലേയ്ക്ക് വ്യാജ റിക്രൂട്ട്മെന്റുകള്‍ സജീവം ജാഗ്രതാ നിര്‍ദേശവുമായി വിദേശകാര്യ മന്ത്രാലയം.
കാനഡ, ഇസ്രായേല്‍, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് തൊഴില്‍ വാഗ്ദാനം നല്‍കി വ്യാജറിക്രൂട്ട്മെന്റ് ഏജന്റുമാര്‍ തൊഴിലന്വേഷകരെ വഞ്ചിക്കുന്നതായി നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വിദേശകാര്യ മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാതെയാണ്, ഫേസ്ബുക്ക്, വാട്സ്‌ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നത്. അംഗീകൃത റിക്രൂട്ടിംഗ് ഏജന്റുമാരുടെ സേവനം മാത്രമേ തൊഴിലന്വേഷകര്‍ സ്വീകരിക്കാവൂ. വ്യാജ റിക്രൂട്ടിംഗ് ഏജന്റുമാരിലൂടെ വിദേശത്തേക്ക് പോകുമ്ബോള്‍ വഞ്ചിക്കപ്പെടാനും ഗുരുതരമായ സാഹചര്യങ്ങളില്‍ അകപ്പെടാനും സാധ്യതയുണ്ട്. അംഗീകൃത ഏജന്റുമാര്‍ അവരുടെ ലൈസൻസ് നമ്ബര്‍ ഓഫീസിലും, പരസ്യങ്ങളിലും പ്രദര്‍ശിപ്പിക്കേണ്ടതാണ്. അംഗീകൃത ഏജന്‍സികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ www.emigrate.gov.in വെബ്സൈറ്റില്‍ ലഭ്യമാമെന്ന് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് (തിരുവനന്തപുരം) ശ്രീ.ശ്യാംചന്ദ്.സി (IFS) അറിയിച്ചു.






























