ഇന്ത്യയിൽ മതസ്വാതന്ത്ര്യം വൻതോതിൽ വഷളാകുന്നുവെന്ന യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിന്റെ (USCIRF) വാർഷിക റിപ്പോർട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പൂർണ്ണമായും തള്ളി. വസ്തുതാവിരുദ്ധവും മുൻവിധിയോടെയുള്ളതുമായ കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളതെന്നും ഇത് ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യമായി’ കാണണമെന്നും ആർ എസ് എസിനും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയ്ക്കും ഉപരോധം ഏർപ്പെടുത്തണമെന്നുമുള്ള നിർദ്ദേശങ്ങൾ ബാഹ്യപ്രേരിതമാണെന്ന് ഇന്ത്യ വിമർശിച്ചു. ഇത്തരം പക്ഷപാതപരമായ നിലപാടുകൾ കമ്മീഷന്റെ തന്നെ വിശ്വാസ്യത തകർക്കുമെന്നും, ഇന്ത്യയെ വിമർശിക്കുന്നതിന് പകരം അമേരിക്കയിലടക്കം നടക്കുന്ന പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അമേരിക്കയിൽ ഇന്ത്യൻ സമൂഹത്തിന് നേരെ വർദ്ധിച്ചുവരുന്ന അസഹിഷ്ണുതയിലും കമ്മീഷൻ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.































