ഐഎസ്ആർഒ ശസ്ത്രജ്ഞർ കടലിന് അടിയിലെ രാമസേതുവിന്‍റെ സമ്പൂര്‍ണ്ണ മാപ്പിംഗ് സൃഷ്ടിച്ചു. തമിഴ്നാടിന്‍റെ തീരം മുതല്‍ ശ്രീലങ്കന്‍ തീരം വരെയുള്ള 29 കിലോമീർ നീളമുള്ള രാമസേതുവിന്‍റെ മുഴുവന്‍ ഭൂപടത്തിന്‍റെയും നിര്‍മ്മാണമാണ് ഐഎസ്ആർഒ പൂര്‍ത്തിയാക്കിയത്. ഐഎസ്ആർഒ നിര്‍മ്മിച്ച ഭൂപടപ്രകാരം രാമസേതുവിന് കടലിന്‍റെ അടിത്തട്ടില്‍ നിന്നും എട്ട് മീറ്റര്‍ വരെ ഉയരുണ്ടെന്ന് കാണിക്കുന്നു. അമേരിക്കൻ ഉപഗ്രഹത്തിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ ആദംസ് ബ്രിഡ്ജ് എന്നും രാമസേതുവെന്നും അറിയപ്പെടുന്ന പ്രദേശത്തിന്‍റെ ഭൂപടം പുറത്തിറക്കിയത്. ഭൂപട സൃഷ്ടി, ഭൂമിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ദീർഘകാല തർക്കങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശാസ്ത്രജ്ഞർ പ്രതികരിച്ചു.
ICESat എന്ന നാസയുടെ ഉപഗ്രഹം പകര്‍ത്തിയ ഏതാണ്ട് രണ്ട് ലക്ഷത്തോളം ചിത്രങ്ങളുടെ സഹായത്തോടെയാണ് രാമസേതുവിനെ കുറിച്ചുള്ള കൂടുതല്‍ വിശദാശങ്ങള്‍ ലഭിച്ചത്. ഐഎസ്ആർഒയുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്‍ററിലെ ശാസ്ത്രജ്ഞർ ഇത് സംബന്ധിച്ച പഠനം സയന്‍റിഫിക് റിപ്പോർട്ട്സ് ജേണലിൽ പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെ രാമേശ്വരത്തിന്‍റെ തെക്ക്-കിഴക്കന്‍ പ്രദേശമായ ധനുഷ്‌കോടി മുതൽ വടക്ക് – പടിഞ്ഞാറൻ അറ്റമായ ശ്രീലങ്കയിലെ മാന്നാർ ദ്വീപിലെ തലൈമന്നാർ വരെയാണ് വരെയാണ് രാമസേതുവിന്‍റെ കിടപ്പ്. വെള്ളത്തിനടിയില്‍ ചുണ്ണാമ്പുകല്ലുകളുടെ ഒരു ശൃംഖലയിൽ നിന്നാണ് രാമസേതു ഉയര്‍ന്നതെന്ന് പഠനത്തില്‍ പറയുന്നു. ഇതിന്‍റെ ചില ഭാഗങ്ങള്‍ വേലിയിറക്ക സമയത്ത് കടലിന് മുകളില്‍ കാണാം. എന്നാല്‍, രാമസേതുവില്‍ പാറയോ മറ്റ് സസ്യങ്ങളുടെയോ അവശിഷ്ടങ്ങളില്ലെന്നും പഠനത്തില്‍ പറയുന്നു. ജോധ്പൂരിലെയും ഹൈദരാബാദിലെയും എൻആർഎസ്‌സി ഗവേഷകർ ആദംസ് ബ്രിഡ്ജിനെക്കുറിച്ചുള്ള സങ്കീർണ്ണമായ വിശദാംശങ്ങൾ കണ്ടെത്താൻ നാസ ഉപഗ്രഹം പകർത്തിയ ചിത്രങ്ങൾ വിശകലനം ചെയ്തു. എന്നാല്‍, രാമസേതു മനുഷ്യനിർമ്മിത ഘടനയാണെന്ന് തെളിയിക്കാന്‍ പറ്റിയ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പഠനത്തില്‍ പറയുന്നു.































