ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനീത് ഒരു പോസ്റ്റ് പങ്കുവച്ചത്. വിവാഹം കഴിഞ്ഞ് ട്രാൻസ് ആണെന്ന് പറയുന്നവരെ അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു സീമ പറഞ്ഞത്. ഇത് വലിയ വിവാദങ്ങൾക്കും വഴിവച്ചു.
നടിയും ട്രാൻസ് വുമണുമായ അമയ പ്രസാദിനെ കുറിച്ചാണ് സീമ ആരോപണം ഉന്നയിച്ചതെന്നും ചിലർ പറഞ്ഞു. ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അമയ ഇപ്പോൾ. താൻ ഒരു വിവാഹം കഴിച്ചിട്ടുണ്ടെന്നും അതിലൊരു മകളുണ്ടെന്നും അമയ പറയുന്നു. ഭാര്യയുടെ മരണ ശേഷമാണ് തന്റെ ജെന്ററിലേക്ക് തിരിഞ്ഞതെന്നും അമയ വ്യക്തമാക്കി. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു ഇവരുടെ പ്രതികരണം.
“ഒരു വിവാഹം കഴിച്ച ആളാണ് ഞാൻ. എനിക്ക് ഒരു മകളുമുണ്ട്. അതെല്ലായിടത്തും തുറന്നു പറഞ്ഞിട്ടുള്ള കാര്യമാണ്. ഭാര്യ മരിച്ച ശേഷമാണ് ജെൻഡൻ തിരിച്ചറിഞ്ഞ് ഞാൻ ജീവിക്കുന്നത്. അതിനെ ചോദ്യം ചെയ്ത് ഒരുപാട് പേർ പുറകെ നടക്കുന്നുണ്ട്. ഞാനിപ്പോൾ ജീവിക്കുന്നത് അമയ ആയിട്ടാണ്. രണ്ടാമത് ഞാനൊരു വിവാഹം കഴിച്ചിട്ടില്ല. അങ്ങനെ കഴിച്ചെന്ന് പറയുന്നുണ്ടെങ്കിൽ അവർ തെളിയിക്കട്ടെ. സീമ ചേച്ചി അങ്ങനെ പറയുന്നുണ്ടെങ്കിൽ അവർ എവിടെ എങ്കിലും തെളിയിച്ചിട്ടുണ്ടോ. ഞാനിപ്പോഴും പറയുന്നു ഞാൻ ഒരാളേ മാത്രമെ വിവാഹം കഴിച്ചിട്ടുള്ളൂ. അയാൾ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു പോയി. അതിന് ശേഷമാണ് ഞാൻ അമയ ആയത്”, എന്ന് അമയ പ്രസാദ് പറയുന്നു.
“സീമ ചേച്ചിക്ക് എന്നോട് ദേഷ്യം വരേണ്ട കാര്യമില്ല. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. എന്റെ വർഷ പൂജ നടന്നപ്പോൾ ലച്ച കെട്ടി തന്നത് അവരാണ്. മമ്മി എന്നാണ് വിളിച്ചോണ്ടിരുന്നതും. എന്താണിപ്പോ പ്രശ്നമെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. ഞാൻ മാത്രമല്ല ഇത്തരത്തിൽ വന്നത്. വേറെയും ആൾക്കാരുണ്ട്. ഒരാളുടെ ജീവിതത്തെ ഇല്ലാതാക്കിയിട്ട് മറ്റൊരാളിലേക്ക് പോകുന്നതിനോട് എനിക്കും യോജിപ്പില്ല. പക്ഷേ ഞാൻ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്താണ് ഞാൻ അമേയ ആയതും. മകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമപരമായി തന്നെ പോകുന്നുണ്ട്. സീമ ചേച്ചി കമ്യൂണിറ്റിയെ മുഴുവനായി താഴ്ത്തി കെട്ടി സംസാരിച്ചതിനോട് എനിക്ക് വിയോജിപ്പുണ്ട്. ഒരാളുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. ഞാൻ ചോദിച്ച സമയത്തെല്ലാം അമയയെ ഞാൻ ഒരിടത്തും മെൻഷൻ ചെയ്തിട്ടില്ല എന്നാണ്. സീമ ഇനി തെറ്റിദ്ധരിക്കപ്പെട്ടതും ആകാം. മുൻപ് വിവാഹം കഴിഞ്ഞ ട്രാൻസ് വ്യക്തികൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴങ്ങനെയല്ല. ട്രാൻസ് കമ്യൂണിറ്റിയെ ചേർത്ത് പിടിക്കാൻ തുടങ്ങി”, എന്നും അമയ പറഞ്ഞു.
“എന്റെ മകളേ പറ്റി ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. അനാവശ്യമായി വലിച്ചിഴച്ചിട്ടില്ല. അതിനൊരു ജീവിതമുണ്ട്. ഈ പറയുന്ന വ്യക്തികൾ അവരുടെ ജീവിതം നശിപ്പിക്കയല്ലേ. കുറച്ച് ദിവസമായി ഡിപ്രഷനിലായിരുന്നു ഞാൻ. കമ്യൂണിറ്റിയിൽ ഉള്ളവർ കാരണമാണ് ഞാൻ ജീവനോടെ ഇരിക്കുന്നത്. എന്തിനാണ് ഒരു മനുഷ്യനെ എല്ലാവരും കൂടി ക്രൂശിക്കുന്നത്. സീമ ചേച്ചിക്ക് എന്താണ് പറ്റിയതെന്ന് അറിയില്ല. ഇങ്ങനെ കുറേ ആൾക്കാര്‍ക്ക് പ്രശ്നം പറ്റിയിട്ടുണ്ട്. ഇനി അങ്ങനെയുള്ളവർ വരുന്നെങ്കിൽ അത് തെറ്റെന്ന് അവർക്ക് പറയാം. സീമ ചേച്ചി അങ്ങനെയല്ല പറഞ്ഞത്. എന്നെ പോലുള്ള ഒരുപാട് പേരുണ്ട്. അവർക്കും വിഷമമാവില്ലേ. പബ്ലിസിറ്റിയ്ക്ക് വേണ്ടി ഓരോന്ന് പറയുമ്പോൾ, ഇപ്പുറത്ത് ജീവിതങ്ങളുണ്ടെന്ന് മനസിലാക്കണം. അവർക്ക് എന്തെങ്കിലും പറ്റിയാൽ എന്ത് ചെയ്യും”, എന്നും അമയ ചോദിക്കുന്നുണ്ട്.































