കൊച്ചി: ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻ്റ് ചെയ്തു. ക്നാനാനായ സഭ അന്ത്യോക്യാ പാത്രിയർക്കീസിന്റേതാണ് ഉത്തരവ്. അമേരിക്കയിൽ ക്നാനായ വിഭാഗത്തിന്റെ പള്ളികളിൽ ഓര്‍ത്തഡോക്സ് വിഭാഗം പ്രാര്‍ത്ഥന നടത്തി,. ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷനടക്കം ക്നാനായ യാക്കോബായ സമുദായംഗങ്ങൾ സ്വീകരണം നൽകി തുടങ്ങിയ കാരണങ്ങളാണ് സസ്പെൻഷനിലേക്ക് നയിച്ചത്. ഏറെക്കാലമായി കുര്യാക്കോസ് മാർ സേവേറിയോസ് ഇന്ത്യൻ ഓര്‍ത്തഡോക്സ് സഭയുമായി അടുക്കുന്നുവെന്ന തോന്നൽ അന്ത്യോക്യയിൽ ശക്തമാണ്.
ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ നേരത്തെ ആർച്ച് ബിഷപ് പദവിയിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഇന്നലെ ബിഷപ് കുര്യാക്കോസ് മാർ സേവോറിയോസിൽ നിന്ന് വിശദീകരണം കേട്ടിരുന്നു. ഇത് തള്ളിയാണ് ഇന്ന് സസ്പെൻഷൻ പുറപ്പെടുവിച്ചത്. അന്ത്യോക്യാ പാത്രിയർക്കീസിന്റെ ഉത്തരവുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നാണ് സസ്പെൻഷൻ ഉത്തരവിൽ ആരോപിക്കുന്നത്.
പിന്നാലെ കോട്ടയം ചിങ്ങവനത്ത് സഭ ആസ്ഥാനത്തിന് മുന്നിൽ ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസിനെ അനുകൂലിക്കുന്നവര്‍ പ്രതിഷേധവുമായെത്തി. പ്രതിഷേധ പരിപാടികൾ നടത്തരുതെന്ന് സേവിയേറിയോസ് വിശ്വാസികളായ തന്റെ അനുകൂലികളോട് ആവശ്യപ്പെട്ടു. സഭാ ആസ്ഥാനത്തിന്റെ മട്ടുപ്പാവിൽ നിന്ന് അദ്ദേഹം വിശ്വാസികളോട് സംസാരിച്ചു. ഇതോടെയാണ് പ്രതിഷേധക്കാര്‍ ശാന്തരായത്.