മോഹനവീണ എന്ന അപൂർവ സംഗീതോപകരണ വാദനത്തിലൂടെ ലോക പ്രശസ്‌തനായ തൃശൂരുകാരൻ ഓസ്ട്രേലിയയിൽ നിന്നു തന്റെ ടൂറിങ് ബാൻഡുമായി ഇന്ത്യയിലെത്തുന്നു. ലോക സഞ്ചാരത്തിന്റെ ഭാഗമായി ഒട്ടേറെ രാജ്യങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള വലപ്പാട് സ്വദേശി പോളി വർഗീസാണ് (53) ‘റിബ്രാവ’ എന്ന ടൂറിങ് ബാൻഡുമായി എത്തുന്നത്.
സിത്താറിന്റെയും വീണയുടെയും സരോദിന്റെയും ഭാവങ്ങൾ ഇഴചേർന്ന ഇരുപതോളം തന്ത്രികളുള്ള മോഹന വീണയിൽ വിസ്മയം തീർക്കുന്ന ലോകത്തിലെ ചുരുക്കം ചില സംഗീതജ്ഞരിൽ ഒരാളാണു പോളി. ഹിന്ദുസ്ഥാനി സംഗീത കലാകാരനും ഗ്രാമി പുരസ്കാര ജേതാവുമായ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ടിന്റെ ശിഷ്യനാണ്. 4 വർഷമായി ഓസ്ട്രേലിയയിലെ മെൽബണിലാണ്.
സാക്സഫോൺ കലാകാരൻ ഗിഡിയൻ ബ്രസീൽ, ഡ്രമ്മർ റോൺ റീവ്സ് എന്നിവർക്കൊപ്പമാണ് റിബ്രാവ നടത്തുന്നത്. മൂവരുടെയും പേരുകളിൽ നിന്നാണ് ബാൻഡിനു ‘റിബ്രാവ’ എന്ന പേരു നൽകിയിരിക്കുന്നതും. ഒക്ടോബറിലോ നവംബറിലോ ഇന്ത്യയിലെത്തുമെന്നും വേദി തീരുമാനിച്ചിട്ടില്ലെന്നും പോളി വർഗീസ് പറഞ്ഞു.
കവി, നാടക–സിനിമ നടൻ, സംഗീത സംവിധായകൻ, ചിത്രകാരൻ, ബാവുൾ–സൂഫി ഗായകൻ എന്നീ നിലകളിലും ശ്രദ്ധേയനാണ് . 40 തന്ത്രികളുള്ള ‘പോളിസ്ട്രിങ് ഗിറ്റാർ’ എന്ന ബഹുതന്ത്രിവീണയുടെ ഉപജ്‌ഞാതാവ് കൂടിയാണ് അദ്ദേഹം. സോഷ്യലിസ്റ്റ് നേതാവും മാധ്യമ പ്രവർത്തകനുമായിരുന്ന വർഗീസ് മേച്ചേരിയുടെയും ആലീസിന്റെയും മകനാണ് പോളി വർഗീസ്. ബഹിരാകാശ ശാസ്ത്രജ്ഞയും ചിത്രകാരിയുമായ ഡോ.ദീപ ചന്ദ്രൻ റാമാണ് ജീവിതപങ്കാളി.
പോളി 10–ാം ക്ലാസിനു ശേഷം കേരള കലാമണ്ഡലത്തിൽ ചേർന്ന് മൃദംഗപഠനം തുടരുന്നതിനിടെ ദൂരദർശനിൽ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ടിന്റെ ഹിന്ദുസ്ഥാനി സംഗീതം കേൾക്കാനിടയായതു വഴിത്തിരിവായി. 20–ാം വയസ്സിൽ കൊൽക്കത്തയിലെത്തി.
ശാന്തിനികേതനിൽ ഹിന്ദുസ്ഥാനി സംഗീതവും തബലയും പഠിക്കാൻ ചേർന്നു. വർഷങ്ങൾക്കു ശേഷം തൊണ്ണൂറുകളുടെ തുടക്കത്തിൽ കൊൽക്കത്ത ബിർള അക്കാദമിയിൽ വിശ്വമോഹൻ ഭട്ടിനെ നേരിൽ കണ്ടു, ശിഷ്യനായി. ഗുരുകുല സമ്പ്രദായത്തിൽ മോഹന വീണ അഭ്യസിച്ചു. 20 വർഷം അദ്ദേഹത്തിന്റെ ശിഷ്യനായി തുടർന്നു. ഗുരു നൽകിയ മോഹനവീണയാണ് ഇന്നും കൂടെയുള്ളത്.
തോളിൽ മോഹനവീണയുമായി പലപ്പോഴും ലോക യാത്രകളിലാണു പോളി വർഗീസ്. മധ്യേഷ്യയിലും യൂറോപ്പിലുമായുള്ള ഒട്ടേറെ രാജ്യങ്ങളിലെ വേദികളിൽ സംഗീത പരിപാടി അവതരിപ്പിച്ചു. 2012–ൽ മൊസാർട്ട് മ്യൂസിക് ഫെസ്‌റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. ഓസ്ട്രേലിയയിലെ തദ്ദേശീയ ഗ്രോതജനതയുടെ (അബോർജിനൽ) സംഗീതവും ചിത്രകലയും ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുകയാണെന്നും പോളി വർഗീസ് പറഞ്ഞു.
എന്താണ് മോഹനവീണ?
സാരംഗി, സരോദ്, സിത്താർ, ഗിറ്റാർ, വീണ എന്നിവയുടെ സമന്വയമാണു 20 തന്ത്രികളുള്ള സംഗീതോപകരണമായ മോഹനവീണ. പണ്ഡിറ്റ് വിശ്വമോഹൻ ഭട്ട് സൃഷ്ടിച്ചതാണ് ഈ വാദ്യോപകരണം. അദ്ദേഹം ആകെ അഞ്ചു മോഹനവീണകൾ മാത്രമാണു നിർമിച്ചിട്ടുള്ളത്. അതിലൊന്നു പോളിയുടെ സ്വന്തമാണ്. ഇതിലേക്കു രണ്ടു തന്ത്രികൾ പോളി കൂട്ടിച്ചേർത്തു. അതാണ് ഇന്ന് എല്ലാ വേദിയിലും ഉപയോഗിക്കുന്നത്.































