ക്വീൻസ്‌ലാൻഡിൽ ഡിസംബർ മുതൽ മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെയും മയക്കുമരുന്ന് ഉപയോഗിച്ച് ഡ്രൈവ് ചെയ്യുന്നവർക്കെതിരെയും കടുത്ത നിയമനടപടികൾ വരുന്നു.
2026 ഡിസംബർ 1 മുതൽ ക്വീൻസ്‌ലാൻഡിൽ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കൂടുതൽ കർശന നിയമങ്ങൾ പ്രാബല്യത്തിൽ വരും. പിഴയും ശിക്ഷയും ഇരട്ടിയാക്കുന്നതിനൊപ്പം, ഗുരുതര അപകടങ്ങൾ ഉണ്ടാക്കുന്നവർക്ക് കൂടുതൽ തടവുശിക്ഷയും അതിവേഗത്തിൽ വാഹനം ഓടിക്കുന്നവർക്ക് ഉടൻ ലൈസൻസ് സസ്‌പെൻഷനും ഏർപ്പെടുത്തും.
മെഡിക്കൽ കഞ്ചാവ് (Medicinal Cannabis) നിയമപരമായി ഉപയോഗിക്കുന്നവർക്കും നിലവിലെ ‘സീറോ ടോളറൻസ്’ നയം തുടരുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ നിലപാടിന് ശാസ്ത്രീയ തെളിവുകളുടെ പിന്തുണയില്ലെന്ന് ചൂണ്ടിക്കാട്ടി നിയമവിദഗ്ധർ വിമർശനം ഉയർത്തിയിട്ടുണ്ട്. റോഡപകടങ്ങളും മരണനിരക്കും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പുതിയ നിയമങ്ങൾ നടപ്പാക്കുന്നത്.































