തിരുവനന്തപുരം: റഷ്യയിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്രസർക്കാർ.
അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ്, പൊഴിയൂർ സ്വദേശി ഡേവിഡ് എന്നിവരെ മോസേകോയിലെ ഇന്ത്യൻ എംബസിയിലേക്ക് മാറ്റി. പാസ്‌പോർട്ട് നഷ്ടപ്പെട്ട ഇരുവർക്കും കേന്ദ്രസർക്കാർ യാത്രാരേഖകള്‍ നല്‍കി. വിനീതിനെയും ടിനുവിനെയും തിരിച്ചെത്തിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്.
പ്രിൻസിനെയും ഡേവിഡിനെയും ഇന്ത്യൻ എംബസിയില്‍ എത്തിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ കാര്യത്തില്‍ ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെയുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
തുമ്ബ സ്വദേശി ട്രാവല്‍ ഏജന്റ് വഴിയാണ് ഇവർ റഷ്യയിലെത്തിയത്. സുരക്ഷാജോലിയും മികച്ച ശമ്ബളവും വാഗ്ദാനം നല്‍കിയായിരുന്നു ഇവരെ റഷ്യയിലേക്ക് അയച്ചത്. എന്നാല്‍ റഷ്യയിലെത്തിയ ഇവരില്‍ നിന്ന് ചില പേപ്പറുകള്‍ ഒപ്പിട്ട് വാങ്ങിയ ശേഷം മിലിട്ടറി ക്യാമ്ബിലേക്ക് കൈമാറുകയായിരുന്നു. പരിശീലനം നല്‍കിയ ശേഷം പ്രിൻസിനേയും വിനീതിനേയും ഒരു സ്ഥലത്തേക്കും ടിനുവിനെ മറ്റൊരു സ്ഥലത്തേക്കും അയയ്‌ക്കുകയായിരുന്നു.