ന്യൂ സൗത്ത് വെയിൽസിന്റെ തെക്ക് കിഴക്കൻ പ്രദേശങ്ങളിൽ കനത്ത കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി ബ്യുറോ ഓഫ് മീറ്റിയറോളജിയുടെ മുന്നറിയിപ്പ്.ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്.പലയിടങ്ങളിലും സൂപ്പർസെൽ തണ്ടർസ്റ്റോമിനുള്ള സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം കരുതുന്നു.ന്യൂ സൗത്ത് വെയിൽസിലും ക്വീൻസ്ലാന്റിലും ശക്തമായ കാറ്റും മഴയും മൂലം പലയിടങ്ങളിലും നാശനഷ്ടമുണ്ടായി.വിക്ടോറിയിലെ ഗിപ്പ്സലാന്റ് മേഖലയിൽ ഇതിനോടകം 200mm മഴ ലഭിച്ചതായാണ് റിപ്പോർട്ട്.പലയിടങ്ങളിലും കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.വിക്ടോറിയയിലെ മല്ലകൂട്ട പട്ടണത്തിൽ മണ്ണിടിച്ചിലിനെ തടുർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
ചൂടും ഈർപ്പവുമുള്ള വായു ഉയർന്നു അസ്ഥിരമായ അന്തരീക്ഷ സ്ഥിതിയിൽ മുകളിലോട്ട് തള്ളി ഘനീഭവിച്ച് കൂമ്പാര മേഘങ്ങൾ രൂപം കൊള്ളുന്നതായി കേരള കാർഷിക സർവകലാശാല കാലാവസ്ഥ വ്യതിയാന പഠന അക്കാദമയിലെ സയന്റിഫിക് ഓഫീസർ ഡോ ഗോപകുമാർ ചോലയിൽ ചൂണ്ടിക്കാട്ടി.
വീണ്ടും അനുകൂലമായ സാഹചര്യങ്ങൾ നിലനിന്നാൽ ഈ കൂമ്പാര മേഘങ്ങൾ കുത്തനെ വളർന്ന് വലുതായി ഉഗ്രരൂപികളായ കൂമ്പാര മഴമേഘങ്ങളായി മാറുന്നു.ക്യുമുലോനിംബ്ബസ് മേഘങ്ങൾ എന്നറിയപ്പെടുന്ന ഇത്തരം ഭീമമായ മേഘങ്ങളിൽ നിന്നാണ് ശക്തമായ മഴയും ഇടിമിന്നലും ചില സന്ദര്ഭങ്ങളിൽ ആലിപ്പഴം വീഴ്ചയും ഉണ്ടാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഈ മേഘങ്ങൾ വളർന്ന് 18 കിലോമീറ്റര് വരെ ഉയരത്തിൽ എത്താറുണ്ട്. ഇത്തരം മേഘങ്ങളെ ഇടിമിന്നൽ മേഘങ്ങൾ എന്നുകൂടി വിളിക്കാറുണ്ട്.
സാധാരണ ഇവയ്ക്ക് വായുവിന്റെ ഒരു അറ അല്ലെങ്കിൽ ഒരു സെൽ ആണ് ഉണ്ടാകാറുള്ളത്.ഭീമാകാര രൂപികളായ ചില മേഘങ്ങളിൽ ഒന്നിലധികം വായു അറകൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അത്തരം മേഘങ്ങളിൽ നിന്ന് ചിലപ്പോൾ മണിക്കൂറുകളോളം തുടർച്ചയായി മഴ പെയ്യാം.ഒറ്റ അറയുള്ള മേഘങ്ങളിൽ നിന്ന് പെയ്യുന്ന മഴയ്ക്ക് ഒരുമണിക്കൂർ ദൈർഘ്യമാണ് പരമാവധി ഉണ്ടാവുകയെന്ന് ഡോ ഗോപകുമാർ ചൂണ്ടിക്കാട്ടുന്നു.എന്നാൽ കൂടുതൽ അറകൾ ഉണ്ടെങ്കിൽ ഒന്നിന് ശേഷം ഒന്നായി മഴ പെയ്യും. ഇവയാണ് സൂപ്പർസെൽ അല്ലെങ്കിൽ മൾട്ടിസെൽ.കേരളത്തിലും ഇത്തരത്തിൽ മണിക്കൂറുകളോളം നിന്ന് പെയ്യുന്ന മഴ ലഭിക്കുന്ന സാഹചര്യങ്ങൾ കാണാറുണ്ടെന്നും ഇതിൽ പലതും മൾട്ടിസെൽ മൂലമാണെന്ന് കരുതുന്നതായും ഡോ ഗോപകുമാർ ചൂണ്ടിക്കാട്ടി.
വ്യത്യസ്തമായ അന്തരീക്ഷ ഘടകങ്ങൾ ഒരുമിച്ചു വന്നാൽ മാത്രമാണ് ഇതിനുള്ള സാധ്യതയുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഇക്കാരണത്താൽ അപൂർവമായി മാത്രം കാണുന്ന ഒന്നാണ് സൂപ്പർസെൽ.എന്നാൽ ചില പ്രദേശങ്ങളിൽ ഇത് പതിവായി കാണുകയും ചെയ്യാം. ഉദാഹരണത്തിന് ഓസ്‌ട്രേലിയയുടെ മധ്യ-കിഴക്കൻ തീരങ്ങളിൽ.






























