ഹെർട്ട്ഫോർഡ്ഷയർ : കുട്ടികളോട് ലൈംഗിക ചുവയോടെ ഓൺലൈനിൽ ചാറ്റ് നടത്തിയ സംഭവത്തിൽ യുകെയിൽ മലയാളി പിടിയിലായ സംഭവം കഴിഞ്ഞ ദിവസങ്ങളിൽ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. കോട്ടയം കുറുവിലങ്ങാട് സ്വദേശിയായ ജിതിൻ ജോസ് ആണ് കഴിഞ്ഞ ഞായറാഴ്ച (നവംബർ 23) പുലർച്ചെ രണ്ടു മണിയോടെ അറസ്റ്റിലായത്. പക്ഷേ ഇതാദ്യമായല്ല മലയാളികൾ ഇത്തരത്തിൽ യുകെയിൽ അറസ്റ്റിലാകുന്നത്. 2022ൽ സമാനമായ സംഭവത്തിൽ മലയാളിയായ സഞ്ജയ് സി. മോഹൻ അറസ്റ്റിലായിരുന്നു.
ഹെർട്ട്ഫോർഡ്ഷയർ സർവകലാശാലയിൽ ബിബിഎ പഠിക്കുന്നതിനാണ് സഞ്ജയ് യുകെയിൽ എത്തിയത്. 2021-ൽ ഹെമെൽ ഹെംപ്സ്റ്റെഡ് പ്രദേശത്തെ ഒരു കെയർ ഹോമിൽ ജോലി ചെയ്യുന്നതിനിടെ സഞ്ജയ് ‘14 വയസ്സുള്ള ഒരു കുട്ടിയുമായി’ ഓൺലൈനിൽ ചാറ്റ് തുടങ്ങി. സ്വന്തം നഗ്ന വിഡിയോകൾ ഉൾപ്പെടെ അയച്ചുകൊടുത്തു. കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് 2022 ജനുവരി 31ന് സെൻട്രൽ ലണ്ടനിലേക്ക് പോയ സഞ്ജയ് കാത്തിരുന്നത് ചൈൽഡ് പ്രൊട്ടക്ഷൻ ‘വിജിലന്റുകൾ’ ആയിരുന്നു.
പിടിയിലായപ്പോൾ തനിക്ക് തെറ്റ് പറ്റിയെന്ന് സഞ്ജയ് സമ്മതിച്ചു. തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ‘വിജിലന്റുകൾ’ സഞ്ജയെ പൊലീസിൽ ഏൽപ്പിച്ചു. ഇതിന്റെ വിഡിയോ അക്കാലത്ത് സമൂഹമാധ്യമത്തിൽ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ഇരുസംഭവങ്ങളിലും കുട്ടികളെന്ന രീതിയിൽ ചാറ്റ് നടത്തിയിരുന്നത് ചൈൽഡ് പ്രൊട്ടക്ഷൻ വിജിലന്റുമാരായിരുന്നു.
ചൈൽഡ് പ്രൊട്ടക്ഷൻ വിജിലന്റുമാർ
ഓൺലൈനിലൂടെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവരെ (പ്രത്യേകിച്ച് പെഡോഫിലുകളെ) കണ്ടെത്താൻ സ്വയം ഇറങ്ങിത്തിരിക്കുന്ന വ്യക്തികളെയോ അനൗദ്യോഗിക ഗ്രൂപ്പുകളെയോ ആണ് യുകെയിലെ ചൈൽഡ് പ്രൊട്ടക്ഷൻ വിജിലന്റുമാർ എന്ന് വിശേഷിപ്പിക്കുന്നത്. ഇവർ സോഷ്യൽ മീഡിയ വഴിയും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും ഇരകളായി ചമഞ്ഞ് ഇത്തരക്കാരെ ആകർഷിച്ച് നേരിട്ട് കാണാൻ ആവശ്യപ്പെടുകയും, തുടർന്ന് ഈ കൂടിക്കാഴ്ചകൾ വിഡിയോയിൽ പകർത്തി പൊലീസിനെ ഏൽപ്പിക്കും. നിയമപരമായ അധികാരമില്ലാതെ വ്യക്തികളെ പിടികൂടാൻ ശ്രമിക്കുന്ന ഇവരുടെ പ്രവർത്തനങ്ങൾ പലപ്പോഴും നിയമലംഘനങ്ങളിലേക്കും നീതിന്യായ വ്യവസ്ഥയെ മറികടക്കുന്നതിലേക്കും നയിക്കാറുണ്ടെന്ന ആരോപണമുണ്ട്.
































