ഇടുക്കി: പരാധീനതകളെ അതിജീവിച്ച് സംസ്ഥാന സ്കൂൾ കായിക മേളയിൽ തിളങ്ങിയ സഹോദരിമാർ വാരിക്കൂട്ടിയ മെഡലുകൾ സൂക്ഷിക്കാൻ അടച്ചുറപ്പുള്ളൊരു വീടില്ലാതെ വിഷമിക്കുകയാണ്. ഇടുക്കി കാൽവരിമൗണ്ട് സ്വദേശികളായ ദേവനന്ദക്കും ദേവപ്രിയക്കുമാണ് ഈ ദുർഗ്ഗതി. ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന വീട്ടിലാണ് ഇവരുടെ ഏഴംഗ കുടുംബം താമസിക്കുന്നത്. ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ വിഭാഗത്തിലെ വേഗറാണിയാണ് ഇടുക്കി കാൽവരി ഹൈസ്കൂളിലെ എട്ടാം ക്ലാസുകാരിയായ ദേവപ്രിയ.
ആദ്യത്തെ സംസ്ഥാന മത്സരത്തിലാണ് ഈ നോട്ടം കൊയ്തത്. 200 മീറ്ററിൽ വെള്ളിയും നേടി. സംസ്ഥാന മേളയിൽ ഹൈജംപിൽ മികച്ച പ്രകടനം കാഴ്‌ച്ച വെച്ച് സഹോദരി ദേവനന്ദയും ഒപ്പമുണ്ടായിരുന്നു. നേട്ടങ്ങളിൽ സന്തോഷമുണ്ടായെങ്കിലും വീടിൻറെ കാര്യമോർക്കുമ്പോൾ രണ്ടു പേർക്കും വിഷമമാണ്. വാരിക്കൂട്ടിയ മെഡലുകളും മൊമെന്റോകളും സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ തട്ടിൻ മുകളിലും കട്ടിലിനടിയിലും വച്ചിരിക്കുകയാണ്.
മഴക്കാലമായാൽ വീടാകെ ചോർന്നൊലിക്കും. ചുമരുകളെല്ലാം വിണ്ടു കീറി. അപകടത്തെ തുടർന്നുണ്ടായ പരിക്ക് മൂലം മരം വെട്ട് തൊഴിലാളിയായിരുന്ന അച്ഛൻ ഷൈബുവിന് പണിക്ക് പോകാൻ കഴിയില്ല. അമ്മ ബിസ്മിയുടെ കേരള ബാങ്കിലെ താൽക്കാലിക ജോലിയിൽ നിന്നും ലഭിക്കുന്ന തുച്ഛ വരുമാനത്തിലാണ് ഏഴംഗ കുടംബം കഴിയുന്നത്. ഇതിൽ നിന്നും മിച്ചം പിടിച്ചു വേണം മക്കൾക്ക് പരിശീലനത്തിനും മറ്റും പണം കണ്ടെത്താൻ. പിന്നെങ്ങനെ വീടു പണിയും. 10 സെൻറ് സ്ഥലത്ത് വീടിനായി ലൈഫ് മിഷനിൽ അപേക്ഷ നൽകിയെങ്കിലും നടപടി ഒന്നുമായിട്ടില്ല. പുതിയ നേട്ടങ്ങളിലേക്ക് ഓടിയും ചാടിയും കയറുമ്പോൾ ഇരുവർക്കുമുള്ളത് ഒരേ സ്വപ്നം.






























