ദില്ലി: വനിത സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബിൽ മറ്റന്നാൾ ലോക്സഭയിൽ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം. വനിത സംവരണ ബില്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായി പുറത്ത് വന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പ്രധാനപ്പെട്ട തീരുമാനമുണ്ടായിരിക്കുന്നത്.
അതേസമയം, നാളെ രാവിലെ ഒന്‍പതരക്ക് ഫോട്ടോ സെഷന് ശേഷം പഴയമന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേരും. തുടര്‍ന്ന് ഭരണഘടനയുമായി പഴയ മന്ദിരത്തില്‍ നിന്ന് പുതിയ മന്ദിരത്തിലേക്ക് പ്രധാനമന്ത്രി നടക്കും. എംപിമാര്‍ അനുഗമിക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. പുതിയ മന്ദിരത്തില്‍ ഒന്നേകാലിന് ലോക്സഭയും, രണ്ട് മണിക്ക് രാജ്യസഭയും ചേരും. രാജ്യസഭയില്‍ ചന്ദ്രയാന്‍ വിജയത്തെ കുറിച്ച് ചര്‍ച്ച നടക്കും. തുടര്‍ ദിവസങ്ങളില്‍ എട്ട് ബില്ലുകള്‍ പുതിയ മന്ദിരത്തില്‍ അവതരിപ്പിക്കും. വെള്ളിയാഴ്ച വരെയാണ് സമ്മേളനം നടക്കുന്നത്.