തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ബ്യൂറോ (സിബിഐ) കേരള പൊലീസുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ തിരുവനന്തപുരം വർക്കലയിൽ നിന്ന് പിടികൂടിയത് യുഎസ് ഏറെക്കാലമായ തിരയുന്ന കുറ്റവാളിയെ. ലിത്വാനിയ പൗരനായ അലക്സി ബെസിയോക്കോവ് ആണ് അറസ്റ്റിലായത്. പ്രതി ഇന്ത്യയിൽ നിന്ന് രക്ഷപ്പെടാൻ പദ്ധതിയിടുമ്പോൾ തിരുവനന്തപുരത്ത് നിന്നാണ് അറസ്റ്റിലായതെന്ന് സിബിഐ അറിയിച്ചു. റഷ്യൻ പൗരനായ അലക്സാണ്ടർ മിറ സെർദയുമായി ചേർന്ന് ലിത്വാനിയൻ പൗരനായ ബെസിയോക്കോവ്, മയക്കുമരുന്ന് കടത്തുകാരുടെയും ഭീകര സംഘടനകളുടെയും കുറ്റകൃത്യങ്ങളിൽ നിന്നുള്ള പണം വെളുപ്പിക്കാൻ ഒരു ക്രിപ്റ്റോകറൻസി ഓപ്പറേഷൻ വഴി നിയമവിരുദ്ധമായ പണമിടപാട് നടത്തിയെന്നാണ് ആരോപണം.
കോടതി രേഖകൾ പ്രകാരം, 2019 നും 2025 നും ഇടയിൽ, റഷ്യൻ പൗരനായ അലക്സാണ്ടർ മിറ സെർദയും ലിത്വാനിയൻ പൗരനായ അലക്സി ബെസിയോക്കോവും ഗാരൻ്റെക്സ് എന്ന ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് നിയന്ത്രിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്തുവെന്ന് യുഎസ് സീക്രട്ട് സർവീസ് പറയുന്നു. അന്തർദേശീയ ക്രിമിനൽ സംഘടനകൾ (ഭീകര സംഘടനകൾ ഉൾപ്പെടെ) പണം വെളുപ്പിക്കുന്നതിനും ഉപരോധ ലംഘനങ്ങൾക്കും ഈ എക്സ്ചേഞ്ച് ഉപയോഗിച്ചുവെന്നാണ് ആരോപണം.































