കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വർഗ്ഗീയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവനകൾ തീർത്തും നിരുത്തരവാദപരമാണ്. ശ്രീനാരായണഗുരുവും എസ്എൻഡിപി യോഗവും ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് വിരുദ്ധമാണിത്. മതനിരക്ഷേ സമൂഹത്തെ ദുർബലപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങൾ കേരളം തള്ളിക്കളയുമെന്ന് എം സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു .കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍രെ വർഗീയ പരാമർശ്വം. കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ മുസ്ലിം സമുദായത്തെയാണ് സഹായിക്കുന്നത്. കേരളത്തിൽ മുസ്ലിം ലീഗ് ആണ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നതെന്നുമായിരുന്നു കോട്ടയത്ത് നടന്ന എസ്എൻഡിപി യോഗത്തിന്റെ നേതൃയോഗത്തിൽ പ്രസംഗിക്കവെ വെള്ളാപ്പള്ളിയുടെ പരാമർശം. കേരളത്തിൽ ഈഴവർ ജാതി പറഞ്ഞാൽ വിമർശനമാണ്. കേരളത്തിലെ ഈഴവർക്ക് ഏറ്റവും പ്രാധാന്യം കിട്ടുന്നത് “തൊഴിലുറപ്പ്” പദ്ധതിയിൽ മാത്രമാണ്. ഈഴവർ ഒന്നിച്ചാൽ കേരളം ആര് ഭരിക്കണം എന്ന് തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി പ്രസംഗത്തിൽ പറഞ്ഞു.
വർഗീയ പരാമർശ വിവാദത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ തന്നെ വേട്ടയാടുന്ന സ്ഥിതി വിശേഷം നിലനിൽക്കുന്നുവെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം, കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും ഞാൻ പറയാനുള്ളത് പറയുമെന്നും വ്യക്തമാക്കി. ഞാൻ പാവങ്ങൾക്കു വേണ്ടി നിൽക്കുന്നവനാണ്. പണക്കാർക്ക് എന്നെ ഇഷ്ടമല്ല. സംഘടിത വോട്ട് ബാങ്ക് സമുദായങ്ങൾ പടർന്നു പന്തലിച്ചു. അസംഘടിത സമുദായം തകർന്ന് താഴെ വീണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.































