കൊൽക്കത്ത: കാണാതായ 9കാരിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി. പിന്നാലെ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ തല്ലിക്കൊന്ന് നാട്ടുകാർ. 9കാരിയെ പീഡിപ്പിച്ച് കൊന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലുള്ള ബാരൂയിപൂരിൽ 26കാരനെ നാട്ടുകാർ കൊലപ്പെടുത്തിയത്. കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതാണെന്ന് കുടുംബം ആരോപിച്ചതോടെയാണ്രകോപിതരായ നാട്ടുകാർ അക്രമാസക്തരായി തെരുവിലിറങ്ങിയത്. കുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതികൾക്കൊപ്പം കണ്ടതായി സംശയിക്കുന്ന 26 വയസ്സുകാരനായാണ് ആൾക്കൂട്ടം തല്ലിക്കൊന്നത്. ജനങ്ങളുടെ ആക്രോശവും രോഷവും അതിരുകടന്നതോടെ പ്രദേശത്ത് വലിയ തോതിലുള്ള ക്രമസമാധാന പ്രശ്നങ്ങളുണ്ടായി.
പെൺകുട്ടിയുടെ മൃതദേഹം പോലീസിന് വിട്ടുകൊടുക്കാൻ നാട്ടുകാർ ആദ്യം തയ്യാറായില്ല. മൃതദേഹവുമായി അവർ റോഡ് ഉപരോധിക്കുകയും പ്രധാന ഗതാഗത മാർഗ്ഗങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്തു. സംഘടിച്ചെത്തിയ നാട്ടുകാർ നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. അഞ്ച് മണിക്കൂറോളം റോഡ് ഉപരോധിച്ച നാട്ടുകാർ ട്രെയിൻ സർവീസ് ഒരു മണിക്കൂറോളമാണ് തടസപ്പെട്ടത്. പ്രാദേശിക ബിജെപി നേതാവായ ശാന്തനു മൊണ്ഡാൽ കേസിലെ പ്രതികളായ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്യുന്നതിൽ രക്ഷപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു സംഘർഷം ആരംഭിച്ചത്. ഇന്ദ്രജിത്ത് തന്തി എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് സംഘർഷാവസ്ഥയ്ക്ക് ശമനമുണ്ടാക്കിയത്. മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചതിന് ശേഷമാണ് 9കാരിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ബാരൂയിപൂർ സബ് ഡിവിഷണൽ ആശുപത്രിയിലേക്ക് മാറ്റാൻ നാട്ടുകാർ അനുവദിച്ചത്. പെൺകുട്ടിയുടെ മരണത്തെക്കുറിച്ചും, അതിനുശേഷം നടന്ന യുവാവിന്റെ തല്ലിക്കൊല്ലലിനെക്കുറിച്ചും പൊലീസ് പ്രത്യേകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയ 9കാരി തിരികെ വരാത്തതിനെ തുടർന്ന് വീട്ടുകാർ രാത്രി മുഴുവൻ തിരച്ചിൽ നടത്തിയ ശേഷമാണ് ഞായറാഴ്ച രാവിലെ കുളത്തിൽ മൃതദേഹം കണ്ടെത്തിത്. ഈ സംഭവത്തെച്ചൊല്ലി രാഷ്ട്രീയ തർക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. പ്രതിപക്ഷം ഭരണകൂടത്തിനെതിരെ ശക്തമായ വിമർശനങ്ങളുമായി രംഗത്തെത്തിയപ്പോൾ, കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന് ഭരണപക്ഷവും വ്യക്തമാക്കി.






























