ബെൽഫാസ്റ്റ്/ലണ്ടൻ: യുകെയിലെ ഹോട്ടലിൽ താമസക്കാരുടെ കിടപ്പറ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിൽ മലയാളിയായ ജീവനക്കാരന് 14 മാസത്തെ ജയിൽ ശിക്ഷ വിധിച്ച് കോടതി. നോർത്തേൻ അയർലൻഡിലെ ബെല്‍ഫാസ്റ്റിന് അടുത്തുള്ള കൊളറെയ്നിലലാണ് ഹോട്ടല്‍ ജോലിക്കിടെ അതിഥികളുടെ മുറിയിലെ കിടപ്പറ ദൃശ്യങ്ങൾ നിർമൽ വർഗീസ് (37) പകർത്തിയത്. സംഭവം പുറത്ത് അറിഞ്ഞതോടെ കഴിഞ്ഞ വർഷം ജൂലൈ 13 നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടന്ന വിചാരണയ്ക്ക് ശേഷം നവംബർ 17 നാണ് കോടതി ശിക്ഷ വിധിച്ചത്.
കേസിനെ തുടർന്ന് റിമാൻഡിൽ കഴിഞ്ഞ കാലയളവ് കൂടി 14 മാസത്തെ ജയിൽ ശിക്ഷയിൽ ഉൾപ്പെടുത്തുമെന്ന ഇളവ് കൂടി വിധിയിൽ ഉണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. എന്നിരുന്നാലും നിർമലിന് ഹോം ഓഫിസ് നല്കിയ വര്‍ക്ക് വീസ റദ്ദാക്കുമെന്നും ശിക്ഷയുടെ കാലാവധി കഴിയുമ്പോൾ നാട് കടത്തപ്പെടാൻ ഉള്ള നടപടികള്‍ ഉണ്ടാകുമെന്നും റിപ്പോർട്ട് ഉണ്ട്.
കൊളറെയ്നിലെ ബുഷ്ടൗണ്‍ ക്രൗണ്‍ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന നിമലിന്റെ ഫോണില്‍ നിന്നും 16ലധികം പേരുടെ ദൃശ്യങ്ങള്‍ പൊലിസിന് കണ്ടെടുക്കാനായി എന്നാണ് സൂചന. ഹോട്ടലില്‍ ക്ലീനര്‍ ആയി ജോലി ചെയ്യവേ ദമ്പതികളും സ്ത്രീകളും താമസിക്കുന്ന മുറികളില്‍ നിന്നും അവര്‍ വസ്ത്രം മാറുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് നിർമൽ പകര്‍ത്തിയത്.
ഹോട്ടലിലെ വിനോദ സൗകര്യങ്ങള്‍ ഉപയോഗിച്ച ശേഷം വസ്ത്രം മാറാന്‍ എത്തുമ്പോള്‍ ഏർപ്പെടുത്തിയ മറയ്ക്ക് അടിഭാഗത്തു കൂടി ഗ്ലൗസ് ധരിച്ച കൈകളില്‍ നിന്നും മൊബൈല്‍ ഫോണ്‍ തനിക്ക് നേരെ തിരിയുന്നത് കണ്ട ഒരു സ്ത്രീയാണ് നിര്‍മലിനെ കയ്യോടെ പിടികൂടി പരാതി നൽകിയത്. വസ്ത്രം പകുതി മാറിയ നിലയില്‍ എത്തിയപ്പോഴായിരുന്നു നിർമലിന്റെ പ്രവർത്തി സ്ത്രീയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സ്ത്രീ ഒച്ചവെച്ചതോടെ ഭര്‍ത്താവ് എത്തി നിര്‍മലിനെ കണ്ടെത്തുകയും മൊബൈൽ ഫോണ്‍ പരിശോധിക്കുകയും ആയിരുന്നു.
നിർമലിന്റെ പേര് 10 വര്‍ഷത്തേക്ക് ലൈംഗിക അതിക്രമ കുറ്റവാളികളുടെ ലിസ്റ്റില്‍ സൂക്ഷിക്കണം എന്ന് ഉത്തരവിട്ട കോടതി പ്രതിയുടെ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു കളയാനും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.






























