ഓസ്ട്രേലിയയിലെ സർവ്വകലാശാലകളിൽ യഹൂദവിരുദ്ധതയും (ആന്റിസെമിറ്റിസം) മറ്റ് വംശീയ അധിക്ഷേപങ്ങളും തടയുന്നതിൽ പരാജയപ്പെട്ടാൽ സർക്കാർ ഫണ്ടിംഗിനുള്ള അംഗീകാരം റദ്ദാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അടുത്ത മാസം (ജൂലൈ 15) മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരമാണ് ഈ കർശന നടപടി സ്വീകരിക്കുന്നത്. യഹൂദവിരുദ്ധതയും മറ്റ് വംശീയതകളും തടയുന്നതിനും അവയ്‌ക്കെതിരെ പ്രതികരിക്കുന്നതിനും സർവ്വകലാശാലകൾ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കണമെന്ന് ഫെഡറൽ വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ ഔദ്യോഗികമായി അറിയിച്ചു.
സർവ്വകലാശാലകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ടെർഷ്യറി എഡ്യൂക്കേഷൻ ക്വാളിറ്റി ആൻഡ് സ്റ്റാൻഡേർഡ് ഏജൻസിക്ക് (TEQSA) കൂടുതൽ അധികാരങ്ങൾ നൽകും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വംശീയത ഇല്ലാതാക്കാൻ രൂപീകരിച്ച ‘ആന്റിസെമിറ്റിസം എഡ്യൂക്കേഷൻ ടാസ്‌ക്‌ഫോഴ്‌സ്’ തങ്ങളുടെ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ബോണ്ടി ഭീകരാക്രമണത്തിന് ശേഷമാണ് വിദ്യാഭ്യാസ സമ്പ്രദായത്തിലെ യഹൂദവിരുദ്ധത പരിശോധിക്കാൻ ഈ പ്രത്യേക ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ചത്.
സ്കൂളുകളിൽ യഹൂദവിരുദ്ധതയും വിവേചനങ്ങളും ചെറുക്കുന്നതിനായി 6 മില്യൺ ഡോളർ ചിലവിൽ അഞ്ച് വർഷത്തേക്ക് ‘സോഷ്യൽ കോഹെഷൻ ഹബ്ബ്’ എന്ന പേരിൽ ഒരു സൗജന്യ ഓൺലൈൻ പ്ലാറ്റ്‌ഫോം സ്ഥാപിക്കുമെന്നും ടാസ്‌ക്‌ഫോഴ്‌സ് ചെയർമാൻ ഡേവിഡ് ഗോൺസ്കി വ്യക്തമാക്കി. ഇതിലൂടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ പഠന വിഭവങ്ങൾ ലഭ്യമാക്കും. കൂടാതെ യുനെസ്‌കോയുടെ (UNESCO) സഹകരണത്തോടെ അധ്യാപകർക്കും നയരൂപകർത്താക്കൾക്കുമായി പ്രത്യേക പരിശീലന പരിപാടികളും ഓസ്‌ട്രേലിയൻ സ്കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നുണ്ട്.
അതേസമയം, പുതിയ ഹബ്ബിൽ യഹൂദവിരുദ്ധതയ്‌ക്കെതിരെ 24 വിഭവങ്ങൾ ഉൾപ്പെടുത്തിയപ്പോൾ, ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ രണ്ടും ഫസ്റ്റ് നേഷൻസ് വിദ്വേഷത്തിനെതിരെ ഒന്നും വിഭവങ്ങൾ മാത്രമാണ് ഉള്ളതെന്നും ഇത് വംശീയതയിൽ ഒരു തരംതിരിവ് ഉണ്ടാക്കുമെന്നും ഗ്രീൻസ് പാർട്ടി വക്താവ് മെഹ്‌റീൻ ഫാറൂഖി വിമർശിച്ചു. ഓസ്‌ട്രേലിയൻ കരിക്കുലം അസസ്‌മെന്റ് ആൻഡ് റിപ്പോർട്ടിംഗ് അതോറിറ്റി (ACARA) സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനുള്ള സമഗ്രമായ അവലോകനം ഈ വർഷാവസാനത്തോടെ പൂർത്തിയാക്കും. ഓസ്‌ട്രേലിയയുടെ പ്രത്യേക പ്രതിനിധി ജിലിയൻ സെഗലിന്റെ നിർദ്ദേശപ്രകാരം പ്രൊഫസർ ഗ്രെഗ് ക്രാവൻ തയ്യാറാക്കേണ്ടിയിരുന്ന സർവ്വകലാശാലകളുടെ ‘പ്രോഗ്രസ് റിപ്പോർട്ട് കാർഡുകൾ’ നിലവിൽ ഒരു സർവ്വകലാശാലയും കൃത്യമായ നിർവചനം നടപ്പിലാക്കാത്തതിനാൽ 2027 ലേക്ക് നീട്ടി വെച്ചിട്ടുണ്ട്.































