സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ വെള്ളിയാഴ്ച ഉച്ചയോടെ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. അപ്പിൻ (Appin) പ്രദേശത്തിന് സമീപം ഉച്ചയ്ക്ക് 1 മണിയോടെയാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡഗ്ലസ് പാർക്കിന് സമീപവും ഏകദേശം മൂന്ന് കിലോമീറ്റർ ആഴത്തിലുമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഭൂചലനത്തെ തുടർന്ന് സിഡ്നിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ നിരവധി വീടുകൾ ശക്തമായി കുലുങ്ങി. ഏകദേശം 400ഓളം പേർ ഭൂചലനം അനുഭവപ്പെട്ടതായി അധികൃതരുടെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. ചിലർ വീടിന് നേരെ വാഹനം ഇടിച്ചുകയറിയതുപോലെയാണ് അനുഭവപ്പെട്ടതെന്ന് പറഞ്ഞു. കാംപ്ബെൽടൗൺ, മെനാംഗിൾ പാർക്ക് തുടങ്ങിയ പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. മെനാംഗിൾ പാർക്കിലെ ഒരു വീടിന്റെ സിസിടിവി ദൃശ്യങ്ങളിൽ ഭൂചലനത്തെ തുടർന്ന് കെട്ടിടം കുലുങ്ങുന്നത് പതിഞ്ഞിട്ടുണ്ട്. നോർത്ത് ഷോർ, പെൻറിത്ത്, ഹോൺസ്ബി തുടങ്ങിയ പ്രദേശങ്ങളിലേക്കും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
കാംപ്ബെൽടൗണിലെ അഞ്ചാം നിലയിലെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ഡേവിഡ് ബേക്കർ, ഏകദേശം പത്ത് സെക്കൻഡ് മുഴുവൻ കെട്ടിടവും കുലുങ്ങിയതായി പറഞ്ഞു. എന്നാൽ വീടുകൾക്ക് കേടുപാടുകളോ ആളുകൾക്ക് പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന് പിന്നാലെ ചെറിയ തുടർപ്രകമ്പനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ അതിനേക്കാൾ ശക്തമായ മറ്റൊരു ഭൂചലനം ഉണ്ടാകാനുള്ള സാധ്യത ഓസ്ട്രേലിയൻ സാഹചര്യത്തിൽ കുറവാണെന്നാണ് സീസ്മോളജിസ്റ്റുകളുടെ വിലയിരുത്തൽ.
താരതമ്യേന ചെറിയ തീവ്രതയുള്ള ഭൂചലനമായിരുന്നെങ്കിലും, കുറഞ്ഞ ആഴത്തിൽ സംഭവിച്ചതിനാൽ പ്രഭവകേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങളിൽ പ്രകമ്പനം വ്യക്തമായി അനുഭവപ്പെടുകയായിരുന്നു.






























