മാൾട്ട: മുൻഭാര്യയുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിക്കുന്നതിനായി കാറിൽ Apple AirTag ട്രാക്കറുകൾ സ്ഥാപിച്ചെന്ന ആരോപണത്തിൽ 34കാരനായ യുവാവിനെതിരെ മാൾട്ടയിൽ കേസ്. മുൻഭാര്യയെ പിന്തുടരുകയും ഉപദ്രവിക്കുകയും ഭീഷണി സൃഷ്ടിക്കുകയും ചെയ്തതടക്കമുള്ള കുറ്റങ്ങളാണ് ഇയാൾ നേരിടുന്നത്.
മാർച്ച് 6ന് തന്റെ മൊബൈൽ ഫോണിൽ അപരിചിതമായ AirTag കണ്ടെത്തിയതായി അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കാറിൽ നടത്തിയ പരിശോധനയിൽ പാസഞ്ചർ സൈഡ് മിററിന് പിന്നിൽ ഒരു AirTag കണ്ടെത്തി.പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ കാറിൽ നിന്ന് രണ്ട് ട്രാക്കറുകൾ കൂടി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇതിൽ ഒന്ന് വീണ്ടും മിററിന് പിന്നിലും മറ്റൊന്ന് കാറിന്റെ ബമ്പറിലുമായിരുന്നു.കണ്ടെത്തിയ മൂന്ന് AirTag ഉപകരണങ്ങളും പൊലീസ് സൈബർക്രൈം യൂണിറ്റിന് കൈമാറി. ഡിജിറ്റൽ പരിശോധനയിൽ ഉപകരണങ്ങൾ പ്രതിയുടെ ഇമെയിൽ വിലാസവും മൊബൈൽ നമ്പറുമായി ബന്ധപ്പെട്ടതായി കണ്ടെത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
എന്നാൽ AirTag-കൾ മുൻഭാര്യയെ പിന്തുടരാൻ ഉപയോഗിച്ചതെന്ന ആരോപണം പ്രതി നിഷേധിച്ചു. കുടുംബത്തോടൊപ്പം ലണ്ടനിൽ പോയ സമയത്ത് കുട്ടികൾ കാണാതായാൽ കണ്ടെത്തുന്നതിനായി 2024ൽ ട്രാക്കറുകൾ വാങ്ങിയതാണെന്നും പിന്നീട് അവ വീട്ടിലെ കമ്പ്യൂട്ടറിന് താഴെയുള്ള കാബിനറ്റിൽ സൂക്ഷിച്ചിരുന്നുവെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
പ്രതിക്കെതിരെ മുൻഭാര്യ നേരത്തെ തന്നെ നിരവധി പരാതികൾ നൽകിയിട്ടുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. ബന്ധം അവസാനിച്ചതിന് ശേഷവും പ്രതി തന്നെ പിന്തുടരുന്നുവെന്ന് യുവതി ആരോപിച്ചതായും റിപ്പോർട്ടുണ്ട്.
കേസിൽ പ്രതിഭാഗം ജാമ്യം ആവശ്യപ്പെട്ടെങ്കിലും പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. പരാതിക്കാരിയുടെ മൊഴി ഉൾപ്പെടെ അന്വേഷണത്തിലെ പ്രധാന നടപടികൾ ഇനിയും പൂർത്തിയാക്കാനുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
വാദം കേട്ട മജിസ്ട്രേറ്റ് യാന മിക്കൽഫ് സ്റ്റാഫ്രേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. കേസിലെ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെടേണ്ടതുണ്ടെന്നും പ്രതി നിലവിൽ ആരോപണങ്ങൾ നിഷേധിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.



























