കൊച്ചി : ആലുവ പീഡന കേസിലെ പ്രതി തിരുവനന്തപുരം സ്വദേശിയെന്ന സംശയത്തിൽ പൊലീസ്. ഇയാൾ മോഷണ കേസിലും പ്രതിയെന്നാണ് സൂചന. ദൃശ്യങ്ങളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കണ്ടെത്തൽ. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാണ്.
ആലുവയിൽ വീണ്ടും ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തുവെന്ന ക്രൂരകൃത്യത്തിന്റെ വിവരമാണ് ഇന്ന് പുലർച്ചെ പുറത്ത് വന്നത്. വീട്ടിൽ ഉറങ്ങി കിടന്ന എട്ടുവയസുകാരിയെ പുലർച്ചെ രണ്ട് മണിയോടെയാണ് തട്ടിക്കൊണ്ട് പോയി ബലാൽസംഗം ചെയ്തത്. നാട്ടുകാരുടെ തിരച്ചിലിന് ഒടുവിൽ കുട്ടിയെ ഗുരുതര പരിക്കുകളോടെ പാടത്തിനു സമീപം കണ്ടെത്തുകയായിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി ബാലത്സഗം ചെയ്തു ക്രൂരമായി കൊന്നുതള്ളിയത്തിന്റെ നടുക്കം മാറുംമുൻപാണ് ആലുവയിൽ നിന്ന് വീണ്ടും സമാനമായ മറ്റൊരു വിവരം പുറത്ത് വന്നത്. ചാത്തൻപുറത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് അർദ്ധരാത്രി ഉറങ്ങിക്കിടന്നപ്പോൾ തട്ടിക്കൊടുപോയത്. അമ്മയും കുട്ടിയുടെ സഹോദരിമാരും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. അയൽവാസിയായ സുകുമാരനാണ് കുട്ടിയുമായി ഒരാൾ നടന്ന് നീങ്ങുന്നത് ജനലിലൂടെ കണ്ടത്. കനത്ത മഴയും ഇരുട്ടും കാരണം ആളെ തിരിച്ചറിഞ്ഞില്ല. ഉടൻ തന്നെ സമീപത്ത് താമസിക്കുന്നവരെ വിളിച്ചുണർത്തി സംഘമായി തിരച്ചിലിന് പുറപ്പെട്ടു. തൊട്ടുമുന്നിൽ താമസിക്കുന്ന അബൂബക്കർ അടക്കമുള്ളവർ കനത്ത മഴയിലും ഊടുവഴികളിലൂടെ തിരച്ചിൽ തുടർന്നു































