കോഴിക്കോട് : മെഡിക്കൽ കേളേജ് ആശുപത്രിയിലെ സീനിയർ നഴ്സിംഗ് ഓഫീസർ പി.ബി അനിതയുടെ സ്ഥലം മാറ്റം റദ്ദാക്കി പുനർനിയമനം നൽകാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ പുനപരിശോധന ഹർജി നൽകി. നിലവിൽ നഴ്സിംഗ് ഓഫീസർ തസ്തികയിൽ നിയമനത്തിന് യോഗ്യതയുള്ള 18 പേരുണ്ടെന്നും ഇതിൽ കൂടുതൽ പേരും ദീർഘകാലമായി കോഴിക്കോടിന് പുറത്ത് ജോലി ചെയ്തവരാണെന്നും അവർക്കാണ് മുൻഗണന നൽകേണ്ടതെന്നുമാണ് പുനപരിശോധന ഹർജിയിൽ സർക്കാർ വിശദീകരിക്കുന്നത്. അതിനാൽ അനിതയ്ക്ക് നിയമനം നൽകാനുള്ള സിംഗിൾ ഉത്തരവ് പുനപരിശോധിക്കണമെന്ന് ഹർജിയിൽ പറയുന്നു.
ഏപ്രിൽ 4 നാണ് സർക്കാർ പുനഃപരിശോധനാ ഹർജി നൽകിയത്. എന്നാൽ പിബി അനിതയ്ക്ക് നിയമനം നൽകാൻ സർക്കാർ തത്വത്തിൽ ധാരണയിലെത്തിയതിനാൽ പുനഃപരിശോധനാ ഹർജി പരിഗണിക്കുമ്പോൾ ഇക്കാര്യം കോടതിയെ അറിയിക്കാനാണ് സാധ്യത. നിയമനം നൽകാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്ത് അനിത നൽകിയ കോടതിയലക്ഷ്യ ഹർജിയും ഹൈക്കോടതി തിങ്കാഴ്ച പരിഗണിക്കും.ഐസിയു പീഡന കേസിലെ അതിജീവിതയ്ക്കൊപ്പം നിന്നതിനാണ് അനതിയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയതെന്നാണ് ആരോപണം.