തിരുവനന്തപുരം: കൈക്കുഞ്ഞുമായി ഓഫീസ് ജോലിയില്‍ ഏര്‍പ്പെട്ട തിരുവനന്തപുരം മേയറുടെ ഫോട്ടോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിൽ സോഷ്യൽ മീഡിയയുടെ ചർച്ചകൾ പല മേഖലകളിലാണ് നടക്കുന്നത്. മുൻ അനുഭവങ്ങളും സ്ത്രീ പുരുഷ സമത്വവും അടക്കം പലതുണ്ട് ചർച്ചകളിൽ. എന്നാൽ ഇതിനൊക്കെ ഒപ്പം സര്‍ക്കാര്‍ ഓഫിസുകളില്‍ കുട്ടികളുമായി എത്തരുതെന്ന മുന്‍ ഉത്തരവും ചര്‍ച്ചയാകുവുകയാണ്.
ഓഫിസ് സമയം നഷ്ടപ്പെടുന്നത് ചൂണ്ടിക്കാട്ടി 2018 -ല്‍ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് ഇനിയും മാറ്റിയിട്ടിലല്ല. അതേസമയം കുട്ടികളുടെ പരിപാലനം ലക്ഷ്യമിട്ട് സെക്രട്ടറിയേറ്റില്‍ ജീവനക്കാരുടെ സഹകരണത്തോടെ ക്രഷ് സെന്‍ററുകള്‍ ആരംഭിച്ചിട്ടുണ്ട്.
മുന്‍പ് പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യരും ഇപ്പോള്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കുഞ്ഞുങ്ങളുമായി എത്തിയത് ഭിന്നാഭിപ്രായങ്ങള്‍ക്ക് ഇടവച്ചു. മാതൃ ശിശു സൗഹൃദമാകണം തൊഴിലിടങ്ങളെന്ന ആവശ്യം പൊതുവില്‍ ഉയരുമ്പോഴാണ് 2018 -ലെ ഈ സര്‍ക്കാര്‍ ഉത്തരവും ചര്‍ച്ചയാകുന്നത്. ഓഫിസ് സമയത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ കുട്ടികളുമായെത്തുന്നത് നിയന്ത്രിക്കണമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
ഓഫീസ് സമയം നഷ്ടപ്പെടുന്നതിനൊപ്പം കുട്ടികളുടെ വ്യക്തിത്വ വികസനം ഹനിക്കപ്പെടുന്നതായും ഓഫീസ് ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഉത്തരവിക്കറിയത്. മനുഷ്യാവകാശ കമ്മിഷന് മുമ്പാകെ റോയല്‍ കവടിയാര്‍ പ്രൊട്ടക്ഷന്‍ ഫോറം സമര്‍പ്പിച്ച പരാതിയിലായിരുന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.