സ്കോപിയെ: യൂറോപ്പിന്റെ തെക്ക് കിഴക്കൻ മേഖലയിലെ മാസിഡോണിയയിൽ നിശാക്ലബ്ബിലുണ്ടായ അഗ്നിബാധയിൽ 51 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മാസിഡോണിയയിലെ കിഴക്കൻ നഗരമായ കോക്കാനിയിൽ നിശാക്ലബ്ബിൽ ഞായറാഴ്ച പുലർച്ചെയാണ് തീ പടർന്നുപിടിച്ചത്. സംഭവത്തിൽ 100ലേറെ പേർക്ക് പരിക്കേറ്റതായാണ് ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് വിശദമാക്കിയത്. പുലർച്ചെ 2.35ഓടെയാണ് അഗ്നിബാധയുണ്ടായത്.
പ്രാദേശിക സംഗീത ബാൻഡിന്റെ സംഗീത നിശയ്ക്കിടെയായിരുന്നു അഗ്നിബാധയുണ്ടായത്. പാർട്ടിയിൽ പങ്കെടുത്തവർ ആഘോഷം പൊലിപ്പിക്കാൻ പടക്കം പ്രയോഗിച്ചതാണ് നിശാക്ലബ്ബിന്റെ മേൽക്കൂരയിൽ തീ പിടിക്കാൻ കാരണമായെന്നാണ് ആഭ്യന്തര മന്ത്രി പാഞ്ചേ തോഷ്കോവ്സ്കി വിശദമാക്കുന്നത്. നിശാ ക്ലബ്ബിന്റെ അകത്ത് തീ പടരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനോടകം വൈറലായിട്ടുണ്ട്. പെട്ടന്ന് രക്ഷപ്പെടാൻ ശ്രമിക്കാൻ ആവശ്യപ്പെടുന്ന ബാൻഡി സംഘത്തിനിടയിലൂടെ യുവതീയുവാക്കൾ പരക്കം പായുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
മാസിഡോണിയയിലെ ഏറ്റവും ദുഖം നിറഞ്ഞ ദിവസമാണ് ഇതെന്നും. യുവതലമുറയിലെ നിരവധി പേരുടെ മരണം വളരെ വേദനിപ്പിക്കുന്നതാണെന്നും വടക്കൻ മാസിഡോണിയ പ്രധാനമന്ത്രി എക്സിലെ കുറിപ്പിൽ വിശദമാക്കി. ആശുപത്രിക്ക് പുറത്ത് അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങൾ തേടിയെത്തുന്നവരുടേയും ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. 1500ഓളം പേരാണ് അഗ്നിബാധയുണ്ടാ സമയത്ത് നിശാക്ലബ്ബിനുള്ളിലുണ്ടായിരുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.































