ടോക്കിയോ: എഐ പ്ലാറ്റ്ഫോമായ ചാറ്റ് ജിപിടി ഉപയോഗിച്ച് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിനെതിരെ വൻ സൈബർ ആക്രമണം നടത്തിയ 15-കാരൻ ജപ്പാനിൽ അറസ്റ്റിലായി. പ്രശസ്ത അനിമേഷൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ‘ബന്ദായ് ചാനലിന്റെ’ സെർവറുകൾ ഹാക്ക് ചെയ്ത്, 46000-ലധികം വരിക്കാരുടെ അക്കൗണ്ടുകൾ റദ്ദാക്കിയതിനാണ് ഹൈസ്‌കൂൾ വിദ്യാർത്ഥിയെ ടോക്കിയോ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാവസായിക പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയെന്ന കുറ്റമാണ് ഒൻപതാം ക്ലാസ് മുതൽ പ്രോഗ്രാമിംഗ് സ്വയം പഠിച്ച ഈ കൗമാരക്കാരനെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ദായ് ചാനലിന്റെ സെർവറിലെ സുരക്ഷാ പിഴവുകൾ കുട്ടി കണ്ടെത്തുകയായിരുന്നു. തുടർന്ന് സൈബർ ആക്രമണത്തിന് ആവശ്യമായ കോഡിംഗുകൾ തയ്യാറാക്കാൻ കുട്ടി ചാറ്റ് ജിപിടിയുടെ സഹായം തേടി. ചാറ്റ് ജിപിടി വഴി നിർമ്മിച്ച പ്രത്യേക പ്രോഗ്രാം ഉപയോഗിച്ച് സെർവറിൽ അനധികൃതമായി കടന്നുകയറിയ കുട്ടി, 46812 വരിക്കാരുടെ അക്കൗണ്ടുകൾ ഒന്നിനുപുറകെ ഒന്നായി റദ്ദാക്കുകയായിരുന്നു. സെർവർ ബ്ലോക്ക് ചെയ്യാതിരിക്കാൻ 30-ലധികം തവണയാണ് കുട്ടി സ്വന്തം ഐപി അഡ്രസ് മാറ്റിമാറ്റി ഉപയോഗിച്ചത്.
സൈബർ ആക്രമണത്തെ തുടർന്ന് കമ്പനിക്ക് ഒടിടി സ്ട്രീമിംഗ് സേവനങ്ങൾ ഒരു മാസത്തിലധികം പൂർണ്ണമായി നിർത്തിവെക്കേണ്ടി വന്നു. ഏകദേശം 13.6 ലക്ഷം ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ (ഇമെയിൽ വിലാസങ്ങൾ, നിക്ക്നെയിമുകൾ) ചോർന്നതായാണ് സംശയം. എന്നാൽ ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ മറ്റ് ബാങ്കിംഗ് വിവരങ്ങളോ ചോർന്നിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. അറസ്റ്റിലായ കുട്ടി കുറ്റം സമ്മതിച്ചിട്ടുണ്ട്. ബന്ദായ് കമ്പനിയോട് തനിക്ക് യാതൊരുവിധ മുൻവൈരാഗ്യവും ഇല്ലായിരുന്നുവെന്നും, ഡാറ്റാ ട്രാഫിക് പരിശോധിച്ചപ്പോൾ സെർവറിൽ കണ്ട സുരക്ഷാ പിഴവ് തനിക്ക് ചൂഷണം ചെയ്യാൻ സാധിക്കുമോ എന്ന് വെറുതെ പരീക്ഷിച്ചു നോക്കിയതാണെന്നും കുട്ടി പോലീസിനോട് പറഞ്ഞു. കൃത്രിമ ബുദ്ധി സാങ്കേതികവിദ്യകൾ സൈബർ കുറ്റകൃത്യങ്ങൾക്കായി ദുരുപയോഗം ചെയ്യപ്പെടുന്നതിനെക്കുറിച്ചുള്ള ആഗോള ആശങ്കകൾ വർദ്ധിപ്പിക്കുന്നതാണ് ഈ സംഭവം.































