ബലൂചിസ്ഥാൻ: പാകിസ്ഥാനിൽ കോസ്റ്റ് ഗാർഡ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി നിരോധിത സംഘടനയായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ). ഗ്വാദർ ജില്ലയിലെ പൻവാനിൽ നടത്തിയ ആക്രമണത്തിൽ 30ലധികം പാകിസ്ഥാനി സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെട്ടുവെന്നും നിരവധി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റുവെന്നും ബിഎൽഎ അവകാശപ്പെട്ടതായി ബലൂചിസ്ഥാൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് ബിഎൽഎയുടെ മജീദ് ബ്രിഗേഡ് ചാവേറാക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.
പ്രാദേശിക സമയം വൈകുന്നേരം 6:32ഓടെ ചാവേറായ അജ്മൽ എന്ന അത്താവുള്ള ബലൂച് സ്ഫോടകവസ്തുക്കൾ കയറ്റിയ ട്രക്ക് കനത്ത സുരക്ഷ ഉണ്ടായിരുന്ന കോസ്റ്റ് ഗാർഡ് ക്യാമ്പിലേക്ക് ഇടിച്ചുകയറ്റിയെന്നും തുടർന്ന് വൻ സ്ഫോടനം ഉണ്ടായെന്നും ബിഎൽഎ അവകാശപ്പെട്ടു. ശക്തമായ സ്ഫോടനത്തിൽ കോസ്റ്റ് ഗാർഡിന്റെ സുശക്തമായ കൊളോണിയൽ ക്യാമ്പ് പൂർണമായും അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറിയെന്ന് ബിഎൽഎ വക്താവ് ജീയാന്ദ് ബലോച്ച് പറഞ്ഞു. ബിഎൽഎയുടെ മീഡിയ വിഭാഗമായ ഹക്കൽ, ആക്രമണത്തിൻ്റെ 43 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
ട്രക്ക് ഉപയോഗിച്ചു നടത്തിയ ആക്രമണത്തെ തുടർന്ന് ഫത്തേ സ്ക്വാഡിൻ്റെ നേതൃത്വത്തിൽ കരയാക്രമണം നടത്തിയതായും ബിഎൽഎ അവകാശപ്പെട്ടു. കൊല്ലപ്പെട്ട പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ബിഎൽഎ വക്താവ് അറിയിച്ചു. ബലൂചിസ്ഥാന്റെ പൂർണ സ്വാതന്ത്ര്യം കൈവരിക്കുന്നതുവരെ പാകിസ്ഥാൻ സുരക്ഷാ സേനയ്‌ക്കെതിരായ സായുധ പോരാട്ടം അതേ തീവ്രതയോടെ തുടരുമെന്നും ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക ചാനലുകൾ മുഖേന പുറത്തുവിടുമെന്നും ബിഎൽഎ പ്രസ്താവനയിൽ അറിയിച്ചു.































