കൊല്ലം: കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് അശ്ലീല വെബ് സൈറ്റുകൾക്ക് വിറ്റതായി ഭാര്യ പൊലീസിൽ നൽകിയ പരാതിയിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ പങ്കാളികളെ കൈമാറുന്ന സംഘവുമായി ഭർത്താവിന് ബന്ധമുണ്ടെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പങ്കാളികളെ പങ്കുവയ്ക്കുന്ന ചില ഗ്രൂപ്പുകളിൽ ഭർത്താവ് അംഗമായിരുന്നു. ഭാര്യയുടെ നഗ്നദൃശ്യങ്ങൾ പങ്കുവയ്ക്കണമെന്ന് ഈ ഗ്രൂപ്പിൽ നിന്നും ആവശ്യമുണ്ടായതായും യുവതി പറയുന്നു. സംഭവത്തിൽ കൊട്ടിയം പൊലീസ് കേസെടുത്തു. പ്രതി ഒളിവിലാണ്.
ദൃശ്യങ്ങൾ പങ്കുവച്ചതിൽ ഭർത്താവിന് കുറ്റബോധമില്ലെന്നു യുവതിയുടെ മൊഴിയിൽ പറയുന്നു. ദൃശ്യങ്ങൾ പങ്കുവച്ച് ഭർത്താവ് പണമുണ്ടാക്കി. കുട്ടികളുടെ മുന്നിൽവച്ചും ലൈംഗിക വൈകൃതങ്ങൾ കാണിച്ചു. കൗൺസിലിങിന് നിർബന്ധിച്ചപ്പോൾ ക്രൂരമായി മർദിച്ചു. വിദേശത്തുനിന്ന് നാട്ടിലെത്തിയാണ് യുവതി പരാതി നൽകിയത്. ഫോൺ സംഭാഷണം അടക്കമുള്ള തെളിവുകളും യുവതി പൊലീസിനു കൈമാറി. ക്രൂരമർദനം ഏറ്റ യുവതി നിലവിൽ ചികിത്സയിലാണ്.
കൊല്ലം ജില്ലക്കാരാണ് ദമ്പതികൾ. യുകെയിലായിരുന്നു താമസം. തനിക്ക് കാണാനെന്ന പേരിലാണ് ഭർത്താവ് ഭാര്യയുടെ ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് സൈറ്റുകൾക്ക് വിൽക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കളാണ് യുവതിയെ വിവരം അറിയിച്ചത്. കൗൺസിലിങ് നൽകി ശരിയാക്കാമെന്ന ധാരണയിൽ യുവതി ഭർത്താവിനെ നാട്ടിലെത്തിച്ചു. കൗൺസിലിങിന് രണ്ടു ദിവസം കൊണ്ടുപോയി മുന്നാം ദിവസം ഭർത്താവ് ക്രൂരമായി മർദിച്ചതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.




























