സിഡ്നി: ഓസ്ട്രേലിയയിൽ മൂന്നിലൊന്ന് യുവാക്കൾ ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ടുകൾ. ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് രാജ്യത്തെ നയിക്കേണ്ട യുവതലമുറയിൽ വിഷാദം ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങൾ ആശങ്കജനകമാംവിധം വർധിക്കുന്നതായി കണ്ടെത്തലുള്ളത്.
കഴിഞ്ഞ 12 മാസങ്ങളിലെ കണക്കു പ്രകാരം 16-നും 24-നും ഇടയിൽ പ്രായമുള്ള അഞ്ച് ഓസ്ട്രേലിയക്കാരിൽ രണ്ട് പേർ വീതമാണ് കടുത്ത മാനസിക പിരിമുറുക്കങ്ങളും അതിനെതുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളും അനുഭവിക്കുന്നത്. ‘മാനസികാരോഗ്യവും ക്ഷേമവും’ എന്ന വിഷയത്തിൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ദേശീയ തലത്തിൽ നടത്തിയ പഠനം കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്.
ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് പുറത്തുവന്ന പഠനം രാഷ്ട്രീയ-മത നേതാക്കൾ ഉൾപ്പെടെ സൂക്ഷ്മമായി വിലയിരുത്തേണ്ടതും അനിവാര്യമായ പരിഹാര നടപടികൾ സ്വീകരിക്കേണ്ടതുമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.2020 ഡിസംബറിനും 2022 ഒക്ടോബറിനും ഇടയിൽ നടന്ന ഗവേഷണത്തിൽ 16 നും 85 നും ഇടയിൽ പ്രായമുള്ള ഏകദേശം 16,000 ഓസ്ട്രേലിയക്കാരെയാണ് പഠനത്തിനു വിധേയമാക്കിയത്. ഇവരിൽ മാനസിക പ്രശ്നങ്ങൡലക്കു നയിച്ച മൂന്നു പ്രധാന ഘടകങ്ങളാണ് പഠനത്തിനായി പരിഗണിച്ചത്. അമിതമായ ഉത്കണ്ഠ, വികാരവിക്ഷോഭങ്ങൾ, ലഹരിവസ്തുക്കളുടെ ഉപയോഗം.
ഓരോ അഞ്ച് ഓസ്ട്രേലിയക്കാരിൽ രണ്ടു പേരും അവരുടെ ജീവിതത്തിൽ മാനസിക വിഭ്രാന്തി അനുഭവിച്ചിട്ടുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി. അമിതമായ ഉത്കണ്ഠയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് 28.8% പേരെ ബാധിച്ചിരിക്കുന്നത്. അതേസമയം 16.0% പേർ നേരിടുന്നത് ഏകാന്തതയും വിഷാദരോഗവും പോലുള്ള പ്രശ്നങ്ങളാണ്. ലഹരിവസ്തുക്കളുടെ ഉപയോഗത്തെ തുടർന്നുള്ള മാനസികാരോഗ്യ പ്രശ്നങ്ങളാണ് 19.6% പേർ അനുഭവിക്കുന്നത്.
സമീപകാലത്ത് നടന്ന പഠനങ്ങളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഗണ്യമായി വർദ്ധിച്ചിട്ടുള്ളത് ചെറുപ്പക്കാരിലും ലൈംഗിക ന്യൂനപക്ഷങ്ങളിലുമാണ്. സ്വവർഗാനുരാഗികൾ, ലെസ്ബിയൻ,ബൈസെക്ഷ്വൽ എന്നിങ്ങനെ തങ്ങളുടെ ലൈംഗിക ആഭിമുഖ്യം വെളിപ്പെടുത്തിയവരിൽ പകുതിയിലധികം ആളുകൾ (58.7%) കടുത്ത മാനസിക സംഘർഷങ്ങൾ നേരിടുന്നു.മാനസികാരോഗ്യ പ്രശ്നങ്ങളുമായി വരുന്ന യുവാക്കളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി ആരോഗ്യ, വയോജന പരിപാലന വകുപ്പിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റൂത്ത് വൈൻ പറയുന്നു. കഴിഞ്ഞ 12 മാസത്തിനുള്ളിൽ 16 നും 24 നും ഇടയിൽ പ്രായമുള്ള 38.8 ശതമാനം ചെറുപ്പക്കാർക്ക് മാനസിക വിഭ്രാന്തി അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് സർവേയിൽ കാണിക്കുന്നത്. അതിൽ പകുതിയോളം സ്ത്രീകളാണെന്നുള്ളത് (45.5%) ആശങ്ക വർധിപ്പിക്കുന്നതാണെന്ന് അവർ പറഞ്ഞു.
2007ലെ സർവേയിൽ 16-നും 24-നും ഇടയിൽ പ്രായമുള്ള 26.4 ശതമാനം ചെറുപ്പക്കാരാണ് മാനസിക പ്രശന്ങ്ങൾ അനുഭവിച്ചിരുന്നത്.മാനസിക പ്രശ്നങ്ങൾ മൂലം ചെറുപ്പക്കാർ സ്വയം ഉപദ്രവിക്കാനും ആത്മഹത്യയ്ക്കു ശ്രമിക്കാനുമുള്ള സാധ്യത കൂടുതലാണെന്നും റൂത്ത് വൈൻ പറയുന്നു. സ്വയം ഉപദ്രവിക്കുന്ന കാര്യത്തിൽ പുരുഷന്മാരേക്കാൾ മുന്നിൽ സ്ത്രീകളാണ്.
കോവിഡ് മഹാമാരിക്കാലത്താണ് പഠനം നടത്തിയത്, എന്നാൽ കോവിഡിന്റെ ആഘാതം പഠനത്തിൽ സ്വാധീനം ചെലുത്തിയിട്ടില്ല. കുടുംബങ്ങളിലെ സാമ്പത്തിക സമ്മർദം കാരണം ഉത്കണ്ഠ വലിയ തോതിൽ വർദ്ധിച്ചതായി ബ്ലാക്ക് ഡോഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കൽ റിസർച്ച് മേധാവി അസോസിയേറ്റ് പ്രൊഫ ജിൽ ന്യൂബി പറഞ്ഞു. കാലാവസ്ഥാ പ്രതിസന്ധികൾ, ജീവിതച്ചെലവ്, സാമൂഹിക ബന്ധങ്ങളിൽ അടുത്ത കാലത്തുണ്ടാകുന്ന തകർച്ചകൾ എന്നിവയൊക്കെ അമിതമായ ഉത്കണ്ഠയിലേക്കു നയിക്കുന്നു.



























