കൽപ്പറ്റ: വയനാട്ടിൽ നിന്ന് വീട് വിട്ടിറങ്ങിയ അമ്മയെയും 5 മക്കളെയും തിരിച്ച് വയനാട്ടിൽ എത്തിച്ചു. യുവതി ബന്ധുവീട്ടിലേക്ക് പോകാൻ താല്പര്യമില്ലെന്ന് അറിയിച്ചതോടെ ഇവരെ കല്പറ്റ സ്നേഹിതയിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ട് ഗുരുവായൂരിൽ വച്ചാണ് ഇവരെ കണ്ടെത്തിയത്. തുടർന്ന് പൊലീസ് ഇവരെ തിരിച്ചെത്തിക്കുകയായിരുന്നു.
ഗുരുവായൂർ പടിഞ്ഞാറെ നടയിൽ നിന്നാണ് കണ്ടെത്തിയതെന്നും ഇവരെ പൊലീസ് കൺട്രോൾ റൂമിലേക്ക് മാറ്റിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു. കുടുംബ പ്രശ്നങ്ങളാണ് വീട് വിട്ടിറങ്ങാൻ കാരണമെന്ന് വനിജ പ്രതികരിച്ചിരുന്നു. ഭർതൃസഹോദരിക്കൊപ്പം താമസിക്കാൻ ഇഷ്ടമല്ലെന്നും വനിജ പറഞ്ഞു. വനിജയെയും മക്കളെയും കണ്ടെത്തിയത് അന്നദാന മണ്ഡപത്തിൽ വരിനിൽക്കുമ്പോഴായിരുന്നു. ഈ മാസം 18 നാണ് കൂടോത്തുമ്മലിലെ വീട്ടിൽ നിന്ന് അമ്മയും മക്കളും ചേളാരിയിലെ തറവാട്ടിലേക്ക് എന്ന് പറഞ്ഞിറങ്ങിയത്. എന്നാൽ ആറ് പേരും അവിടെ എത്താതെ വന്നതോടെയാണ് തിരിച്ചില്‍ ആരംഭിച്ചത്. ഫോണിൽ വിളിച്ചു നോക്കിയിട്ടും കിട്ടാതായതോടെ ഭർത്താവ് കമ്പളക്കാട് പൊലീസിന് പരാതി നൽകുകയായിരുന്നു. ഫറോക്, രാമനാട്ടുകര, കണ്ണൂർ, ഷൊർണൂർ എന്നിവിടങ്ങളിലും അമ്മയും മക്കളും എത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു. കമ്പളക്കാട് കൂടോത്തുമ്മലിലാണ് ഇവർ താമസിച്ചിരുന്നത്. വിമിജക്കൊപ്പം മക്കളായ വൈഷ്ണവ് (12), വൈശാഖ് (11), സ്നേഹ (9), അഭിജിത്ത് (5), ശ്രീലക്ഷ്മി (4) എന്നിവരാണ് ഉണ്ടായിരുന്നത്.