തിരുവനന്തപുരം: സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്ന് സൂചന. മുന്നറിയിപ്പ് നൽകാതെയാണ് അധ്യക്ഷനാക്കിയതെന്നാണ് വിവരം. വിഷയത്തിൽ സുരേഷ് ഗോപി അമർഷത്തിൽ ആണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. കരുവന്നൂരിൽ പദയാത്ര നടത്താനിരിക്കെ ആണ് പുതിയ പദവി. പദവിയിൽ ഇരുന്നു സജീവ രാഷ്ട്രീയത്തിൽ തുടരാൻ ആകുമോ എന്ന കാര്യത്തിലും സംശയമാണ്.
കഴിഞ്ഞ ദിവസമാണ് സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ തെരഞ്ഞെടുത്തത്.കേന്ദ്രമന്ത്രി അനുരാഗ് ടാക്കൂർ ആണ് നിയമന വിവരം പുറത്തുവിട്ടത്. സുരേഷ് ഗോപിയുടെ പരിച സമ്പത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തേക്ക് ആണ് നിയമനം.ഒക്ടോബർ 2നാണ് കരുവന്നൂരില്‍ പദയാത്ര നടക്കുക. കരുവന്നൂർ ബാങ്ക് മുതൽ തൃശൂർ സഹകരണ ബാങ്ക് വരെ സുരേഷ് ഗോപി പദയാത്ര നടത്തും. കേസിൽ പ്രതികളെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നേരത്തെ ആരോപിച്ചിരുന്നു. തൃശ്ശൂർ ജില്ലയിലെ മറ്റ് പല ബാങ്കുകളിലായി 500 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.































