അമേരിക്കയും ഫിലിപ്പീൻസും.ചരിത്രത്തിലെ ഏറ്റവും വലിയ സംയുക്ത സൈനിക അഭ്യാസം തുടങ്ങി. അമേരിക്കയുടെ 12,000 പേരടക്കം 17,000 സൈനികരാണ് സൈനിക പ്രകടനത്തിന്റെ ഭാഗമാകുന്നത്. ആദ്യമായാണ് ഇത്രയും വലിയ സൈനിക സന്നാഹവുമായി അഭ്യാസം നടക്കുന്നത്. ഓസ്ട്രേലിയയടക്കം മേഖലയിലെ 12 രാജ്യങ്ങൾ സൈനികാഭ്യാസത്തിൽ പങ്കാളികളാകും. ഏപ്രിൽ 26 വരെയാണ് സൈനിക പ്രകടനങ്ങൾ. രണ്ടാഴ്ച നീണ്ടു നില്ക്കുന്ന സൈനികാഭ്യാസത്തില്‍ ദക്ഷിണ ചൈനാ കടലിലെ യുദ്ധക്കപ്പല്‍ തകര്‍ക്കുന്നതടക്കമുള്ള പരിശീലനം ആസൂത്രണം ചെയ്തിട്ടുണ്ട്. ദക്ഷിണ ചൈന കടലിലും തായ്വാന് ഉള്‍ക്കടലിലും നടത്തുന്ന സൈനിക പരിശീലനത്തില്‍ വിപുലമായ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്.
പരിശീലനത്തില്‍ 12,200 യു.എസ് സൈനികര്‍, 5400 ഫിലിപ്പീന്‍സ് സൈനികര്‍, 111 ആസ്ട്രേലിയന്‍ സൈനികര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍, യുദ്ധ വിമാനങ്ങള്‍, പേട്രിയറ്റ് മിസൈലുകള്‍, റോക്കറ്റ് വിക്ഷേപിണികള്‍ തുടങ്ങിയവയും പരിശീലനത്തില്‍ പങ്കുചേരും. ആരെയും പ്രകോപിപ്പിക്കാനല്ല പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫിലിപ്പീന്‍സ് വക്താവ് കേണല്‍ മൈക്കല്‍ ലോജിക്കോ പറഞ്ഞു.
തായ്വാനില് ചൈന നടത്തിയ മൂന്ന് ദിവസം നീണ്ട സൈനിക അഭ്യാസം പൂർത്തിയായതിന് തൊട്ടടുത്ത ദിവസം ആരംഭിച്ച പ്രകടനങ്ങൾ മേഖലയെ കൂടുതൽ സംഘർഷ ഭരിതമാക്കും എന്നാണ് കരുതുന്നത്. എന്നാല്‍ ഇവയൊന്നും തായ്വാനുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങളുടെ പ്രതികരണമായി കാണേണ്ടതില്ലെന്നാണ് ഇരു രാജ്യങ്ങളും പറയുന്നത്.അതിനിടെ, തായ്വാന് വിഷയത്തില്‍ യൂറോപ്പ്, അമേരിക്കയെ പിന്തുടരുന്ന സമീപനം സ്വീകരിക്കേണ്ടതില്ലെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ നിലപാട് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.