മാഞ്ചസ്റ്റർ/ലണ്ടൻ : കുട്ടികളോട് ലൈംഗിക ചുവയോടെ ഓൺലൈനിൽ ചാറ്റ് നടത്തിയ സംഭവത്തിൽ യുകെയിൽ മലയാളി യുവാവ് അറസ്റ്റിൽ. കോട്ടയം കുറുവിലങ്ങാട് സ്വദേശിയായ ജിതിൻ ജോസ് ആണ് ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ അറസ്റ്റിലായത്.
ആൽവിൻ ഏബ്രഹാം എന്ന പേരിലാണ് ജിതിൻ കുട്ടികളെ പീഡിപ്പിക്കണമെന്ന ആഗ്രഹത്തോടെ ലൈംഗിക ചുവയിൽ ചാറ്റ് നടത്തിയത്. മാഞ്ചസ്റ്ററിന് സമീപം സ്റ്റോക്പോര്‍ട്ടില്‍ നിന്നും മണിക്കൂറുകള്‍ സഞ്ചരിച്ച് ഹള്ളിന് സമീപമുള്ള ഗ്രിപ്‌സിയില്‍ എത്തിയതോടെയാണ് ചൈൽഡ് ഓൺലൈൻ സപ്പോർട്ട് ടീം ജിതിനെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിനെ തുടർന്ന് ജിതിനെ ചോദ്യം ചെയ്യുന്നതും കുറ്റ സമ്മതം നടത്തുന്നതുമായ വിഡിയോ ചൈൽഡ് ഓൺലൈൻ സേഫ്റ്റി ടീം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ജിതിൻ 13 വയസ്സിന് താഴെയുള്ള ഒന്നിലധികം കുട്ടികളുമായി ലൈംഗിക ചുവയോടെ സംസാരിച്ചിട്ടുണ്ട് എന്നാണ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുള്ളത്.
ചോദ്യം ചെയ്യലിൽ ജിതിൻ 11 വയസ്സിന് താഴെയുള്ള 4 കുട്ടികളുടെ പിതാവ് ആണെന്നും വെളിപ്പെടുത്തൽ ഉണ്ട്. കെയർ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന ജിതിൻ മൂന്ന് വർഷം മുൻപ് ആണ് യുകെയിൽ എത്തുന്നത്. നാട്ടിൽ നഴ്സ് ആയി ജോലി ചെയ്തിട്ടുണ്ട്. സ്റ്റോക്പോർട്ടിൽ എത്തിയ കാലം മുതല്‍ പള്ളിയുമായി ഏറെ ബന്ധപെട്ടു പ്രവര്‍ത്തിച്ച ജിതിൻ ദേവാലയ ശുശ്രൂഷകനും മതപഠന ക്ലാസുകൾ എടുത്തിരുന്ന ആളുമാണെന്ന വിവരങ്ങൾ പുറത്തു വരുന്നുണ്ട്. ഇതേ തുടർന്ന് ജിതിന്റെ അറസ്റ്റ് വിശസിക്കാൻ കഴിയുന്നില്ല എന്നാണ് പ്രാദേശിക മലയാളി സമൂഹത്തിന്റെ പ്രതികരണം.
ജിതിന്റെ ഫോൺ നിരന്തരമായി നിരീക്ഷിച്ചതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ റിമാൻഡിൽ കഴിയുന്ന ജിതിന് കോടതിയില്‍ വിചാരണ പൂർത്തിയാകുന്നതോടെ ഒരു വർഷത്തിലധികം ശിക്ഷ ലഭിക്കുമെന്നാണ് പുറത്തു വരുന്ന സൂചന. ശിക്ഷ ലഭിച്ചാൽ ഇപ്പോഴത്തെ യുകെ നയം അനുസരിച്ച് നാട് കടത്തൽ ഉൾപ്പടെയുള്ള നടപടികളും ഉണ്ടായേക്കും.
കൂട്ടുകാരുമായി നൈറ്റ് പാര്‍ട്ടിക്ക് വേണ്ടിയാണ് ജിതിൻ അറസ്റ്റ് നടക്കുമ്പോൾ സ്റ്റോക്പോര്‍ട്ടില്‍ നിന്നും ഗ്രിപ്‌സിയില്‍ ഉള്ള കോട്ടേജില്‍ എത്തുന്നത്. ജിതിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്ന ചൈല്‍ഡ് ഓണ്‍ലൈന്‍ സേഫ്റ്റി ടീം താമസ സ്ഥലത്ത് ഇത്തരത്തില്‍ ഒരാള്‍ എത്തിയതായി കോട്ടേജ് അധികൃതരെ വിവരം അറിയിക്കുക ആയിരുന്നു. തുടർന്ന് കുറ്റവാളിയെ അറസ്റ്റ് ചെയ്യാന്‍ എത്തുക ആണെന്ന മുന്നറിയിപ്പ് കോട്ടേജ് അധികൃതരെ അറിയിച്ച ശേഷമായിരുന്നു അറസ്റ്റ്.






























