ന്യൂഡല്‍ഹി: മുപ്പത് രാജ്യങ്ങളുടെ കരസേന അദ്ധ്യക്ഷൻമാർ പങ്കെടുക്കുന്ന ഇന്തോ പസഫിക് ആർമി ചീഫ് കോൺഫറൻസിന് ഇന്ത്യ വേദിയാകുന്നു. ഈ മാസം 26 മുതൽ തുടങ്ങുന്ന പരിപാടിയിൽ കാനഡയും പങ്കാളിയാകും. ഇൻഡോ പസഫിക് മേഖലയിലെ പ്രതിസന്ധികൾ ലഘുകരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് കരസേന ഉപമേധാവി ലഫ്റ്റനൻറ് ജനറൽ എം.വി സുരേന്ദ്രകുമാർ പറഞ്ഞു
പതിമൂന്നാമത് കരസേന മേധാവിമാരുടെ യോഗത്തിനാണ് ഇന്ത്യ അതിഥേയത്യം വഹിക്കുന്നത്. അമേരിക്കൻ കരസേനയുമായി ചേർന്നാണ് യോഗത്തിന് ഇന്ത്യ വേദിയാകുന്നത്. മുപ്പത് രാജ്യങ്ങൾ അടങ്ങുന്ന ഇന്തോ പസഫിക് രാജ്യങ്ങളുടെ കൂട്ടായ്മ മേഖലയിൽ സമുദ്ര രംഗത്തെ വെല്ലുവിളികളും ചർച്ചയാകും. യുഎസ് ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ജെയിംസ് സി മക്കൺവില്ലും യോഗത്തിന് എത്തും. ചൈന മേഖലയിൽ ഉയർത്തുന്ന വെല്ലുവിളി, സേനകളുടെ ആധുനികവത്കരണം എന്നിവയും ചർച്ചയാകും.നയതന്ത്രതലത്തിൽ ഇന്ത്യ കാനഡ തർക്കം രൂക്ഷമാകുന്നെങ്കിലും സേന തലന്മാരുടെ യോഗത്തിനെ ഇത് ബാധിക്കില്ല. കാനഡേയിൻ സേനയുടെ ഡെപ്യൂട്ടി കമാൻഡർ മേജർ ജനറൽ പീറ്റർ സ്കോട്ടും യോഗത്തിനായി ഇന്ത്യയിൽ എത്തും. പരിപാടിയുടെ ഭാഗമായി വിവിധ രാജ്യങ്ങളുടെ സേനാ ചരിത്രത്തെക്കുറിച്ചുള്ള പ്രദർശനവും നടക്കും
അതേസമയം ജസ്റ്റിൻ ട്രൂഡോയുടെ നിലപാട് ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുന്നതിലേക്ക് നയിച്ചേക്കുമെന്ന് ഉന്നതവൃത്തങ്ങൾ സൂചിപ്പിക്കുന്നു. ജസ്റ്റിൻ ട്രൂഡോ ഭീകരരെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളെ ഇന്ത്യ അറിയിക്കും. ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം വഷളാകുന്നത് കാനഡയിലേക്ക് കുടിയേറിയവരും ഇതിനായി കാത്തിരിക്കുന്നവരും ആശങ്കയോടെയാണ് കാണുന്നത്.
ജസ്റ്റിൻ ട്രൂഡോ അധികാരത്തിൽ എത്തിയത് മുതൽ ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളൽ ദൃശ്യമായി തുടങ്ങിയിരുന്നു. ന്യൂനപക്ഷ സർക്കാരിന് നേതൃത്വം നൽകുന്ന ട്രൂഡോ തീവ്ര സിഖ് നിലപാടുള്ള ജഗ്മീത് സിംഗിൻറെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയെ ആശ്രയിച്ചാണ് ഭരണത്തിൽ തുടരുന്നത്. ജഗ്മീത് സിംഗിനെയും ഇന്ത്യ വിരുദ്ധ സംഘടനകളെയും അധികാരത്തിന് വേണ്ടി ട്രൂഡോ പിന്തുണയ്ക്കുന്നു എന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ജി20 ഉച്ചകോടിക്കെത്തിയ ജസ്റ്റിൻ ട്രൂഡോയോട് ഇക്കാര്യം നരേന്ദ്ര മോദി നേരിട്ട് സൂചിപ്പിച്ചിരുന്നു.